നാലുമാസം ഗര്‍ഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ചുകൊന്ന ശേഷം അതേ ബെല്‍റ്റ് ഉപയോഗിച്ച് യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. ബെംഗളൂരു ചന്നമ്മനകെരെ അച്ചുകാട്ട് എന്ന പ്രദേശത്ത് മുപ്പതുകാരനായ മനോജാണ് ദാരുണകൃത്യം ചെയ്തത്,
സ്വപ്ന എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബം യഥാർത്ഥത്തിൽ ഉത്തർപ്രദേശ് സ്വദേശികളാണെങ്കിലും മനോജ് ബെംഗളൂരുവിലാണ് ജനിച്ച് വളർന്നത്. ഏകദേശം മൂന്ന് വർഷം മുന്‍പാണ് മനോജും സ്വപ്നയും വിവാഹിതരായത്. മനോജിന്റെ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം ഒരേ വീട്ടിലായിരുന്നു ഇവരുടെ താമസമെന്നും പൊലീസ് പറഞ്ഞു. ആശാരിപ്പണി ചെയ്തുവരികയായിരുന്ന മനോജ് കഴിഞ്ഞ നാല് ദിവസമായി മനോജ് ജോലിക്ക് പോയിരുന്നില്ലെന്നും ദമ്പതികൾ തമ്മിൽ പലപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിൽ കിടപ്പുമുറിയിൽ വെച്ച് വീണ്ടും വഴക്കുണ്ടായി. തർക്കത്തിനിടെ മനോജ് നൈലോൺ കൊണ്ടുള്ള ഡോഗ് ലീഷ് ഉപയോഗിച്ച് സ്വപ്നയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഇതേ നൈലോൺ ബെൽറ്റ് ഉപയോഗിച്ച് മുറിയിലെ സീലിങ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ഇൻസ്പെക്ടറും എ.സി.പിയും സ്ഥലത്തെത്തി മുറി തുറന്നപ്പോഴാണ് യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്നും യഥാർത്ഥ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂവെന്നും പൊലീസ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.