പത്തനംതിട്ട അടൂരിൽ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. യുവതിയുടെ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അടൂർ കോട്ടുമുകൾ ഷിനാസ് മൻസിലിൽ ഷെഹനയെയാണ് ഹാളിലെ സ്റ്റെയറിന്റെ പിടിയിൽ ഒരു ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു ഇവർ. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ ആൺസുഹൃത്തിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ രാത്രി ഏഴിനാണ് സംഭവം. ഷെഹനയുടെ വീട്ടിൽ നിന്നും ബഹളം കേട്ട് അയൽവാസികൾ അടൂർ നഗരസഭ കൗൺസിലർ നശ്മൽ കാവിളയെ വിവരം അറിയിച്ചു. തുടർന്ന് നശ്മൽവീട്ടിലെത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന യുവാവിനോട് കതക് തുറക്കാൻ ആവശ്യപ്പെട്ടു.
കതക് തുറന്നതോടെയാണ് ഷെഹനയെ തൂങ്ങി നിൽക്കുന്ന നിലയില്‍ കണ്ടത്. ഷെഹനയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. തുടർന്ന് അടൂർ പോലീസില്‍ വിവരം അറിയിച്ചു.പോലീസ് സ്ഥലത്തെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ സമയം യുവാവിൻ്റെ ശരീരത്തിലും രക്ത പാടുകൾ ഉണ്ടായിരുന്നു.
ഇന്നത്തെ ശാസ്ത്രീയ പരിശോധനയ്ക്കും മൃതദേഹപരിശോധനയ്ക്കും ശേഷമേ കൂടുതൽ വിവരങ്ങൾ പറയാനാകൂവെന്ന് അടൂർ ഡിവൈ.എസ്.പി പറഞ്ഞു.