തൃശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ ആക്രമിച്ച് ബന്ദിയാക്കി നാല്‍പത്തിയേഴു പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്ത സംഘത്തിലെ മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ തിരുട്ടു ഗ്രാമത്തില്‍ നിന്നാണ് കള്ളനെ തൃശൂര്‍ പൊലീസ് പിടികൂടിയത്. രാജസ്ഥാൻകാരനായ സൂരജ് പവാറാണ് പിടിയിലായത്. തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങളിൽ 26 പവൻ പൊലീസ് കണ്ടെടുത്തു.

മധ്യപ്രദേശിലെ സിഹോറിലാണ് ജനിച്ചത്. പിന്നീട് രാജസ്ഥാനിലേയ്ക്ക് കുടുംബം താമസം മാറ്റി. മധ്യപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകയിലുമായി ഒട്ടേറെ കവർച്ച കേസുകൾ നിലവിലുണ്ട്. ‘തീരൻ’ എന്ന തമിഴ് സിനിമ കണ്ടാണ് പ്രതികള്‍ കവര്‍ച്ച ആസൂത്രണം ചെയ്തത്. ചുറ്റിക്കറങ്ങാണെന്ന രീതിയിൽ ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി ദേശീയപാതയോരത്തുള്ള വീടുകളിൽ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. 

വീടിന്‍റെ പൂട്ട് തകർത്ത് അകത്തു കയറും. ആരെങ്കിലും എതിർക്കാൻ വന്നാൽ അവരെ ആക്രമിക്കുന്നതും ഇവരുടെ ശൈലിയാണ്. അറസ്റ്റിലായവർ മഹാരാഷ്ട്ര, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കവർച്ച, പിടിച്ചുപറി തുടങ്ങി ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.

കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടില്‍ പത്തു ലക്ഷം രൂപയോളമുണ്ടെന്ന് തൃശൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നകുല്‍ രാജേന്ദ്ര ദേശ് മുഖ് പറഞ്ഞു.

ഒരു മാസം മുമ്പായിരുന്നു തൃശൂര്‍ മണ്ണുത്തിയിലെ കവര്‍ച്ച. മുതിര്‍ന്ന പൗരന്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനെക്കുറിച്ച് അറിയാവുന്നവര്‍ ആരെങ്കിലുമാകാമെന്ന് പൊലീസ് സംശയിച്ചു. മറ്റു കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലായിരുന്നു. വീടിന്‍റെ പുറകിലെ വാതിലിന്‍റെ പൂട്ട് പെട്ടെന്ന് തകര്‍ക്കാന്‍ കഴിഞ്ഞതാണ് ഇവര്‍ക്കു സഹായകമായതെന്ന് പൊലീസ് പറഞ്ഞു. 

ENGLISH SUMMARY:

Thrissur police arrested the main mastermind behind a robbery in Mannuthy, Thrissur, where a homeowner was attacked and held captive before 47 sovereigns of gold jewelry and cash were stolen. The arrested thief, Suraj Pavar from Rajasthan's Thiruttu village, had planned the heist after watching the Tamil movie 'Theeran'.