Photo Credit; FB (Ansiba Hassan)
യൂട്യൂബ് ചാനലിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയവര്‍ക്കെതിരെ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയുമെടുത്തില്ലെന്ന് ലക്ഷ്മിപ്രിയയെ ഉന്നമിട്ട് നടി അന്‍സിബ. ഒരു സ്ത്രീയെ അപമാനിക്കാവുന്നതിൻ്റെ പരമാവധിയിൽ എത്തിച്ച് തനിക്കെതിരെ അസത്യപ്രചാരണം നടത്തിയവര്‍ക്കെതിരെയാണ് പരാതി നൽകിയതെന്നും, എന്നാൽ, ഈ വിഷയം കേവലം ഒരു 'മാനനഷ്ടക്കേസ്' മാത്രമാണ് എന്നാണ് പാലാരിവട്ടം പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നതെന്നും അന്‍സിബ ഫെയ്സ്ബുക്കില്‍ കുറിച്ചു. മുഖ്യമന്ത്രി വി ഡി സതീശന്‍റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെയും കേരള പൊലീസ് മേധാവിയുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ടാഗ് ചെയ്തുകൊണ്ടാണ് അന്‍സിബയുടെ പോസ്റ്റ്.
'അൻസിബ നൽകുന്ന പരാതികൾ അന്വേഷിക്കലല്ല കേരള പോലീസിന്റെ ജോലി എന്ന് സർക്കാർ കോടതിയിൽ പറഞ്ഞതായും അറിയാൻ കഴിഞ്ഞു. സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ്യക്തമാക്കണം. എങ്കിൽ, ഇത്തരം സാഹചര്യങ്ങളിൽ നേരിടേണ്ടി വരുന്ന അപമാനങ്ങൾ ക്ഷമിച്ചുകളയാൻ ഞാൻ തയ്യാറാണ്. പ്രതികളുടെ നിലവിലെ പ്രവർത്തി എന്റെ സ്ത്രീത്വത്തെയും വ്യക്തിത്വത്തെയും അങ്ങേയറ്റം അപമാനിക്കുന്നതാണെന്ന് ബോധ്യമുള്ളതിനാലാണ് ഞാൻ നിയമപരമായി പരാതി നൽകിയത്. ഇനി, അധികാരികൾ കാണുന്ന സ്ത്രീകൾക്ക് ഇത് അപമാനമായി തോന്നുന്നില്ലെങ്കിൽ, ഞാൻ നൽകിയ പരാതിയുടെ പേരിൽ നിങ്ങളോട് ക്ഷമ ചോദിക്കുന്നു.
പക്ഷേ, ഈ വിഷയത്തിൽ നീതിതേടി ഏതറ്റം വരെ പോകാനും ഞാൻ തയ്യാറാണ്. കാരണം, നിങ്ങൾ തകർക്കാൻ ശ്രമിച്ചത് എൻ്റെ അന്തസ്സിനെയാണ്, എന്റെ സ്ത്രീത്വത്തെയാണ്. അത് നഷ്‌ടപ്പെടുമ്പോഴുള്ള വേദന അനുഭവിക്കുന്നവൾക്ക് മാത്രമേ മനസ്സിലാകൂ. നിങ്ങൾക്കത് മനസ്സിലാകില്ല. കാരണം, ആ വേട്ടക്കാർ നിങ്ങളിലേക്ക് എത്തുന്നതുവരെ നിങ്ങൾ സുരക്ഷിതരാണല്ലോ!'– അന്‍സിബ കുറിച്ചു.