പ്രണയ വിവാഹത്തിൽ നിന്നും പിന്മാറിയില്ലെന്ന കാരണത്താൽ യുവതിയെ മർദിച്ച് ലൈംഗിക അതിക്രമവും നടത്തിയതായി പരാതി. യുവതിയുടെ രണ്ടരപ്പവൻ മാലയും അരലക്ഷത്തിലേറെ രൂപയും തട്ടിയെടുത്തു. യുവാവിന്റെ ബന്ധുക്കളാണ് അതിക്രമം നടത്തിയതെന്നാണ് യുവതി മണ്ണന്തല പൊലീസിന് നൽകിയ പരാതിയിലുള്ളത്.
മണ്ണന്തല പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈ മാസം പത്തൊൻപതിനായിരുന്നു അതിക്രമം. പ്രണയത്തിൽ നിന്നും പിന്മാറാത്തതിനാലാണ് കാമുകനായ യുവാവിന്റെ ബന്ധുക്കൾ ചേർന്ന് യുവതിയെ ക്രൂരമായി മർദിച്ചത്. നാലംഗ സംഘം യുവതിയെ കാറിൽ നിന്നും പിടിച്ചിറക്കി മർദിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്തു. യുവാവിന്റെ അമ്മയും അമ്മയുടെ സഹോദരനും, മുത്തശ്ശനും, മുത്തശ്ശിയുമാണ് കാറിലെത്തി അക്രമം നടത്തിയതെന്ന് യുവതി.
യുവതിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ മാലയും കാറിലുണ്ടായിരുന്ന 57500 രൂപയും തട്ടിയെടുത്തതായും പരാതിയുണ്ട്. മണ്ണന്തല പൊലീസ് നാലുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ കേസെടുക്കുന്നതിനു മുൻപ് പലവട്ടം യുവതിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ആവശ്യപ്പെട്ടെന്നും യുവതി ആരോപിക്കുന്നു.
ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടും പ്രതികളെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. പ്രതികൾക്ക് ഉന്നത ബന്ധമുള്ളത് കൊണ്ടാണ് അറസ്‌റ്റ് വൈകുന്നതെന്നാണ് ആക്ഷേപം.