തിരുവനന്തപുരത്ത് കൗൺസിലിംഗിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിച്ച 69-കാരനായ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി സന്തോഷ് സുകുമാരനെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്.
ഏഴാം ക്ലാസിൽ പഠിക്കുന്നത് മുതൽ പെൺകുട്ടി അമ്മയോടൊപ്പം ഇയാളുടെ അടുത്ത് കൗൺസിലിംഗിനായി എത്തിയിരുന്നു.
അമ്മയെ മുറിക്ക് പുറത്തു നിർത്തിയ ശേഷം, കൗൺസിലിംഗ് എന്ന വ്യാജേന കുട്ടിയെ മുറിക്കുള്ളിലേക്ക് കൊണ്ടുപോകുകയും, നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
കൂടാതെ , കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൗൺസിലിംഗിനിടെ ഇയാൾ കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു.
അടുത്തിടെ കുട്ടിയുടെ സ്വഭാവത്തിൽ ചില മാറ്റങ്ങൾ കണ്ടതിനെത്തുടർന്ന് മാതാപിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിന്റെ അടുത്ത് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു.ഈ കൗൺസിലിംഗിനിടയിലാണ് പെൺകുട്ടി താൻ നേരിട്ട ക്രൂരമായ പീഡനവിവരം തുറന്നുപറയുന്നത്.
തുടർന്ന് മാതാപിതാക്കൾ വർക്കല പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെ സന്തോഷ് സുകുമാരൻ ഒളിവിൽ പോയിരുന്നു. തുടർന്ന് തിരുവനന്തപുരം ടൗണിലെ ഒരു ഹോംസ്റ്റേയിൽ നിന്നാണ് വർക്കല പൊലീസ് ഇയാളെ പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇത്തരത്തിൽ ഇയാളുടെ അടുത്ത് കൗൺസിലിംഗിനായി വന്ന മറ്റ് കുട്ടികൾക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.