Untitled design - 1

കോഴിക്കോട് പേരാമ്പ്ര ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ദൂരുഹതയേറുന്നു. സംഭവം അപകടമല്ല ആസൂത്രിത കൊലപാതകമാണെന്നാണ് മരിച്ച കക്കറമുക്ക് സ്വദേശി സോനയുടെ കുടുംബത്തിന്‍റെ ആരോപണം. കാര്‍ കത്തിയത് മുതല്‍ സോനയുടെ വിവാഹം വരെ കുടുംബത്തിന്‍റെ സംശയത്തിന് കാരണമാകുന്നു.

കാര്‍ കത്താന്‍ കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ലെന്ന് ഫോറന്‍സിക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ഇന്ധനടാങ്കിനും കാറിന്‍റെ വയറിങിനും തകരാറില്ലെന്നും  അന്വേഷണസംഘം കണ്ടെത്തി. ഇതെല്ലാമാണ് കുടുംബത്തിന് സംശയം വര്‍ധിക്കാന്‍ കാരണം. 

സോനയുടെയും റിജിന്‍ലാലിന്‍റെയും വിവാഹത്തിന്  റിജിന്‍റെ കുടുംബത്തിന് താത്പര്യമില്ലായിരുന്നു. മൂന്നുവര്‍ഷത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായത്. അതും രജിസ്റ്റര്‍ വിവാഹവും.

ഇരുവരും പ്രണയിക്കുമ്പോള്‍ തന്നെ റിജിന്‍ ഗള്‍ഫിലേക്ക് ജോലി തേടി പോയിരുന്നു. ഇതിനിടെ  മറ്റൊരുയുവതിയുമായി റിജിന്‍റെ വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇത് അറിഞ്ഞതോടെ സോന ആത്മഹത്യശ്രമം നടത്തി. അന്ന് സോനയെ ആത്മഹത്യയില്‍ നിന്ന് രക്ഷിച്ചത് റെയില്‍വേ പൊലീസ് ആണ്. തുടര്‍ന്ന് റിജിനെതിരെ സോന പരാതി നല്‍കി. ഇത് കേസായതോടെ ഗള്‍ഫിലേക്കുള്ള റിജിന്‍റെ തിരിച്ചുപോക്ക് അനിശ്ചിതത്വലായി. ഇതോടെ റിജിന്‍ വീണ്ടും സോനയുമായി അടുപ്പത്തിലാവുകയും കേസ് പിന്‍വലിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. കേസ് പിന്‍വലിച്ചതോടെ ഇരുവരും കുടുംബങ്ങള്‍ അറിയാതെ ക്ഷേത്രത്തില്‍ വെച്ച് വിവാഹിതരായി.  

​സംശയങ്ങള്‍ ബാക്കി

സോനയും റിജിന്‍ ലാലും 2023 ല്‍ ആണ് വിവാഹിതരായത്. അമ്മയും അനിയനും അടങ്ങുന്നതാണ് സോനയുടെ കുടുംബം. അച്ഛന്‍ മരിച്ചതോടെ സോനയെയും അനിയനെയും കഷ്ടപ്പെട്ട് വളര്‍ത്തിയത് അമ്മ വസന്തമാണ്. രജിസ്റ്റര്‍ വിവാഹം ചെയ്തതോടെ വീട്ടുകാരുമായുള്ള ബന്ധം റിജിന്‍റെ കുടുംബം വിലക്കിയിരുന്നു. പല ദിവസങ്ങളിലും റിജിന്‍റെ വീട്ടില്‍ മകള്‍ പട്ടിണിയായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഗര്‍ഭിണിയായതോടെയാണ് സ്വന്തം വീട്ടുകാരുമായി സോന വീണ്ടും അടുത്തത്.

റിജിന്‍റെ വീട്ടില്‍ പല ബുദ്ധിമുട്ടുകളും മകള്‍ അനുഭവിച്ചിരുന്നുവെന്ന് സോനയുടെ കുടുംബം ആരോപിക്കുന്നു. സോനയെ വിവാഹം കഴിക്കുന്നതിന് റിജിന്‍റെ കുടുംബത്തിന് താത്പര്യമുണ്ടായിരുന്നില്ല. പല തവണ കുടുംബത്തില്‍  നേരിടുന്ന ബുദ്ധിമുട്ടുകളും അവഗണനകളും സോന ബന്ധുവായ പെണ്‍കുട്ടിയെ വിളിച്ചറിയിച്ചിട്ടുണ്ടെന്നും  അമ്മാവന്‍ സത്യന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് കാറിലെ തീപിടിത്തം ആസൂത്രിതമായി സോനയെ കൊലപ്പെടുത്താന്‍ വേണ്ടിയുള്ളതാണെന്ന് കുടുംബം ആരോപിക്കുന്നത്. 

കാറിന്‍റെ പിന്‍സീറ്റിലാണ് സോനയുടെ മൃതദേഹമുണ്ടായിരുന്നത്. തീപിടിത്തമുണ്ടായത് കാറിന്‍റെ പിറകില്‍ നിന്നാണെന്ന ഫോറന്‍സികിന്‍റെ കണ്ടെത്തലും കുടുംബത്തിന്‍റെ സംശയങ്ങള്‍ ഇരട്ടിയാക്കുന്നു. വന്‍സ്ഫോടന ശബ്ദം കേട്ടാണ് നാട്ടുകാര്‍ കാറിന് അടുത്തേക്ക് എത്തിയത്. അപ്പോള്‍ കാറിന് പുറത്ത് സമീപമുള്ള തോട്ടിലായിരുന്നു റിജിന്‍ ഉണ്ടായിരുന്നത്. തീ പൂര്‍ണമായും അണച്ചശേഷമാണ് കാറിനകത്ത് സോനയുള്ള കാര്യം നാട്ടുകാരെ റിജിന്‍ അറിയിക്കുന്നതും. 

ഇതെല്ലാം സംഭവത്തിന്‍റെ ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് കുടുംബം. 65 ശതമാനത്തോളം പൊള്ളലേറ്റ റിജിന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ്. അതിനാല്‍ റിജിന്‍റെ മൊഴിയെടുക്കാന്‍ പൊലീസിനായിട്ടില്ല. കാറില്‍ നിന്ന് സോനയുടെ ഭാഗികമായി കത്തിയ ബാഗും കുപ്പിയുടെ അടപ്പും മേപ്പയ്യൂര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ENGLISH SUMMARY:

In a tragic incident in Cheruvannur, Perambra, a pregnant woman's death in a car fire has raised suspicions of foul play, with her family alleging a planned murder rather than an accident. The Forensic Department's findings that the fire was not due to a short circuit, and the absence of defects in the fuel tank and wiring, have fueled these doubts.