ബംഗളൂരു ദേവനഹള്ളിയിലെ ഐഫോൺ നിർമ്മാണ യൂണിറ്റായ ഫോക്‌സ്‌കോൺ ഫാക്ടറിയിൽ നവജാശിശുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി 19കാരിയുടെ ക്രൂരത. രേണുക എന്ന കൗമാരക്കാരിയാണ് ബുധനാഴ്ച ശുചിമുറിയിൽ വെച്ച് ആൺകുഞ്ഞിന് ജന്മം നൽകിയ ശേഷം കൊന്നുകളഞ്ഞത്.
മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച് യുവതി കടന്നു കളയാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ രേണുകയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ശുചീകരണ ജീവനക്കാർ സ്ഥലം വൃത്തിയാക്കവേയാണ് റെസ്റ്റ് റൂമിൽ ഒരു പ്ലാസ്റ്റിക് ബാഗിനുള്ളിൽ ഒരു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഫോക്‌സ്‌കോണിലെ അസംബ്ലി പ്ലാന്റിലെ ജീവനക്കാരിയാണ് രേണുക. സംഭവം നടന്ന സമയത്ത് ടോയ്‌ലറ്റുകളിൽ പ്രവേശിച്ച വ്യക്തികളെ തിരിച്ചറിയുന്നതിനായി പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. അപ്പോഴാണ് സംശയാസ്പദമായി രേണുകയെ കണ്ടത്.
രേണുകയെ പൊലീസ് കസ്റ്റഡിയിലിരിക്കേ, ആശുപത്രിയിലേക്ക് മാറ്റി. ദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ഇന്ത്യയിലെ ഐഫോൺ നിർമ്മാണത്തിന്റെ പ്രധാന കേന്ദ്രമായ ദേവനഹള്ളിയിലെ ഫോക്‌സ്‌കോണിൽ ഏകദേശം 80% സ്ത്രീകളാണ് ജോലി ചെയ്യുന്നത്. കല്യാണം കഴിക്കാത്ത രേണുക അപമാനം ഭയന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.