വർക്കല പാപനാശം ബീച്ചിന് സമീപത്തെ റൊമാൻസ് ഹൗസ് റിസോർട്ടിന്റെ മാനേജരെ മർദ്ദിച്ച 4 തമിഴ്‍നാട് സ്വദേശികള്‍ അറസ്റ്റില്‍.
കന്യാകുമാരി അഗസ്തീശ്വരം കുരിശടി തെരുവ് സ്വദേശികളായ റാസ്ബിൻ രാജേഷ് (19), വിവൻ അലിഫർ വിനോദ് (20), ഹെർസൺ സ്റ്റെർലിംഗ് (19), ജോയൽ ജോസെറ്റിൻ ലളിത് (21) എന്നിവരാണ് പിടിയിലായത്.
റിസോർട്ടിൽ താമസിച്ചിരുന്ന സംഘം, ശനിയാഴ്ച വൈകിട്ട് 3.30ഓടെ സെക്യൂരിറ്റി ജീവനക്കാരന്റെ കസേരയിൽ ഇരുന്നു. ഇത് മാനേജർ കൃഷ്‌ണകുമാർ ചോദ്യം ചെയ്തതാണ് തർക്കമുണ്ടാകാന്‍ കാരണം. മാനേജരെ കൂട്ടത്തോടെ മർദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. കരിങ്കല്ലെടുത്ത് കൃഷ്‌ണകുമാറിന്റെ മുഖത്തടിച്ചതായും പരാതിയിൽ പറയുന്നു. ആക്രമണത്തില്‍ കൃഷ്ണകുമാറിന്റെ മൂക്കിന്റെ അസ്ഥി പൊട്ടിപ്പോയി. 4 പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.