പ്രണയ വിവാഹത്തിന്റെ പേരിൽ 22കാരിയെ കൊലപ്പെടുത്തി വീട്ടുകാർ. ആന്ധ്രാപ്രദേശിലെ മാച്ചർലയിലാണ് സംഭവം. ചൗഡേശ്വരി എന്ന യുവതിയുടെ കൊലപാതകത്തിൽ പിതാവ് ചന്ദ്രശ്രീനുവും ഒരു ബന്ധുവുമാണ് പിടിയിലായത്.
ചൗഡേശ്വരി മാർച്ച് നാലിനാണ് കാമുകനെ വിവാഹം കഴിച്ചത്. മകളെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ പൊലീസിനെ സമീപിച്ചതോടെ മാർച്ച് 15-ന് ദമ്പതികളെ കണ്ടെത്തിയിരുന്നു. മാച്ചർല ടൗൺ സർക്കിൾ ഇൻസ്‌പെക്ടർ ചൗഡേശ്വരിയെ ഭീഷണിപ്പെടുത്തി മാതാപിതാക്കളുടെ അടുത്തേക്ക് തിരിച്ചയച്ചു. വീട്ടിലെത്തി ദിവസങ്ങൾക്ക് ശേഷം 22കാരിയായ മകൾ ജീവനൊടുക്കിയെന്ന് പറഞ്ഞ് കുടുംബം പൊലീസിനെ വിളിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതി ജീവനൊടുക്കിയതല്ലെന്നും, ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാമെന്നും സൂചന വന്നതോടെയാണ് മാതാപിതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. അപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
കൈക്കൂലി വാങ്ങി, കൊലപാതക വിവരം മറച്ചുവെച്ച് പെൺകുട്ടിയുടെ മാതാപിതാക്കളെ സഹായിച്ച സർക്കിൾ ഇൻസ്‌പെക്ടറെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു.