വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പൊതുപ്രവര്‍ത്തകന് 27വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. വിഴിഞ്ഞം പുല്ലൂർക്കോണം പുളിവിള പുത്തൻവീട്ടിൽ സമീർ ഖാനെ(36) ആണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി കഠിനതടവിനു ശിക്ഷിച്ചത്. പോക്സോ കോടതി ഒന്ന് ജഡ്ജി കെ എം സുജ വിവിധ വകുപ്പുകളിൽ ആയി 27 വർഷം കഠിന തടവിനും ഒന്നര ലക്ഷം രൂപ പിഴ ഒടുക്കുവാനുമാണ് ശിക്ഷ വിധിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മകളുടെ ജനന സർട്ടിഫിക്കറ്റിലെ പിശക് തിരുത്തി കിട്ടാൻ വേണ്ടി സഹായം ചോദിച്ചു വന്ന അതിജീവിതയെ പൊതുപ്രവർത്തകനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. ഈ വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറഞ്ഞിരുന്നു.
തനിക്കുവേണ്ടി കൊല്ലാനും ചാകാനും ധാരാളം ആൾക്കാർ ഉണ്ടെന്നുപറഞ്ഞും പ്രതി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നല്‍കിയിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, അഡ്വക്കേറ്റ് വി.ആർ മായാദേവി എന്നിവർ ഹാജരായി. വിഴിഞ്ഞം എസ്എച്ച്ഒ ആയിരുന്ന എൻ ഷിബു ആണ് കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്.