വര്‍ക്കലയില്‍ റഷ്യന്‍ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ, മറ്റൊരു പീഡന ശ്രമത്തിനിടെ മുറിയിൽ പൂട്ടിയിട്ട് വയോധിക. ഭർത്താവും മക്കളും ഗൾഫിലായതിനാൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെയാണ് വയോധിക തന്ത്രപൂർവം കുടുക്കിയത്. നെടുങ്കണ്ട ഒന്നാം പാലം കൊച്ച് തിട്ടയ്ക്കഴികംവീട്ടിൽ അനസിനെയാണ് (37) പൊലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ദിവസം വൈകിട്ട് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് സമീപമാണ് പീഡനശ്രമം നടന്നത്. മതിൽ ചാടി കോമ്പൗണ്ടിനുള്ളിൽ കയറിയ അനസ് വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ ബലമായി പിടിച്ചുവലിച്ച് മുറിക്കകത്ത് കയറ്റി ലൈംഗികമായി അതിക്രമിക്കാൻ നോക്കുകയായിരുന്നു. ഇതിനിടയിൽ സ്വർണാഭരണങ്ങളും കവരാൻ നോക്കി. ശ്രമിച്ചു. ബലപ്രയോഗത്തിനിടെ മദ്യത്തിന്റെ ലഹരിയിലായിരുന്ന അനസ് ചെറുതായൊന്ന് മയങ്ങിപ്പോയി. ഈ തക്കത്തിൽ വീട്ടമ്മ യുവാവിനെ മുറിയിൽ പൂട്ടിയിട്ട ശേഷം പുറത്തിറങ്ങി നാട്ടുകാരെ വിവരം അറിയിച്ചു.
അങ്ങനെയാണ് ഇയാളെ പിടികൂടി പൊലീസിനെ ഏൽപ്പിക്കുന്നത്. നിരവധി കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. വർക്കല ക്ലിഫിന് സമീപത്തുവെച്ച് റഷ്യൻ യുവതിയെ കടന്നുപിടിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത കേസിലും അനസ് പ്രതിയാണ്. ആ സംഭവത്തിന് പിറകേ ഒളിവിൽ പോയ അനസിനായി വർക്കല പൊലീസ് അന്വേഷണം നടത്തവേയാണ് വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് പ്രതിയെ ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ അനസിനെ റിമാൻഡ് ചെയ്തു.