അമ്മയെ ക്രൂരമായി കൊലപ്പെടുത്തുന്നതിന് നാലര വയസുകാരിയായ മകൾ ദൃക്സാക്ഷിയായ കേസിൽ പ്രതിയായ ഭർത്താവിന് ജീവപര്യന്തം തടവ് വിധിച്ച് കോടതി. മലപ്പുറം ഏലംകുളത്തെ ഫാത്തിമ ഫഹ്നയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി റഫീഖിന് മഞ്ചേരി പ്രിൻസിപ്പൽ സ്പെഷ്യൽ ജഡ്ജി സനൽകുമാറാണ് ശിക്ഷ വിധിച്ചത്.
2023 ഏപ്രിൽ എട്ടിന് ഏലംകുളത്തെ സ്വന്തം വീട്ടിൽ വച്ചാണ് ഫാത്തിമ കൊല്ലപ്പെടുന്നത്. കൈകാലുകൾ ജനലിൽ ചേർത്ത് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം. അന്ന് നാലര വയസ് പ്രായമുണ്ടായിരുന്ന അംഗൻവാടി വിദ്യാർഥിയായ കുട്ടിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. അമ്മയെ കൊലപ്പെടുത്തുന്നത് നേരിൽ കണ്ട് കുട്ടിയാണ് വിചാരണക്കിടെ പ്രധാന മൊഴികൾ നൽകിയത്. കൊലപാതകക്കുറ്റം തെളിഞ്ഞതോടെ 302-ാം വകുപ്പ് പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കൂടാതെ കൊല്ലപ്പെട്ട സ്ത്രീയുടെ സ്വർണാഭരണങ്ങൾ മരണശേഷം കൈവശപ്പെടുത്തിയതിന് മൂന്നു വർഷം തടവും 10,000 രൂപ പിഴയുമുണ്ട്.
അമ്മയുടെ പ്രായമായ മാതാവ് മാത്രമാണ് കുട്ടിക്കിനി സംരക്ഷണം ഒരുക്കാനുള്ളത്. കുട്ടിയുടെ സംരക്ഷണത്തിനായി ലീഗൽ സർവീസ് അതോറിറ്റി വഴി 5 ലക്ഷത്തിൽ കുറയാത്ത തുക കണ്ടെത്തി നൽകണമെന്നും കോടതിവിധിയിലുണ്ട്.