ലഹരി ഉപയോഗിച്ച് ഹെൽമെറ്റ് പോലും ധരിക്കാതെ ബൈക്ക് ഓടിച്ച് പൊലീസ് ജീപ്പിന് പിന്നിൽ ഇടിച്ചശേഷം, സി.പി.ഒയെ അടിച്ചവശനാക്കിയ യുവാക്കളെ പിടികൂടി. തിരവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. മാരായമുട്ടം കാവിൻപുറത്ത് വീട്ടിൽ ജിത്തു (26), പുന്നക്കാട് തെങ്ങുവിളാകത്ത് പുത്തൻവീട്ടിൽ വിഘ്നേഷ് (21) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കാഴ്ച വൈകിട്ട് 5.30ന് നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷൻ സമീപത്ത് വെച്ചാണ് സി.പി.ഒയെ യുവാക്കൾ ആക്രമിച്ചത്.
അമിതവേഗതയിലാണ് ഇവർ ബൈക്കിൽ സഞ്ചരിച്ചത്. 108 ആംബുലൻസിന് സൈഡ് കൊടുക്കാതെ വരുന്നതിനിടെയാണ്, പട്രോളിംഗിന് നിന്ന പൊലീസ് ജീപ്പിന് പുറകിൽ ബൈക്ക് കൊണ്ടിടിച്ചത്.
തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ ഡ്യൂട്ടിയിലുണ്ടായിരുന്ന സി.പി.ഒ അജിത്ത്, നിധിൻ എന്നിവർ ചേർന്ന് തടഞ്ഞുനിറുത്തുകയായിരുന്നു. അപ്പോഴാണ് യുവാക്കൾ ബൈക്കിൽ നിന്നിറങ്ങി 'വണ്ടി നിർത്താൻ പറയാൻ നീ ആരടാ' എന്ന് ആക്രോശിച്ചുകൊണ്ട് സി.പി.ഒ നിധിനെ മർദ്ദിച്ചത്. തുടർന്ന് സി.ഐ പ്രകാശ്,എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള കൂടുതൽ പൊലീസ് സംഘം സ്ഥലത്തെത്തിയാണ് പ്രതികളെ കീഴടക്കിയത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.