സഹോദരിയുടെ മകളോട് മോശമായി പെരുമാറിയ ശേഷം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ട പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിൽ. തിരുവനന്തപുരം ശംഖുംമുഖത്താണ് സംഭവം. ശംഖുമുഖം രാജീവ് നഗർ വയർലെസ് കോളനിയിൽ കഴിയുന്ന രാജേഷ് (43) എന്ന റാംബോ രാജേഷിനെയാണ് വലിയതുറ പൊലീസ് പിടികൂടിയത്.
വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളിൽ നേരത്തേ പ്രതിയായിട്ടുള്ള വ്യക്തിയാണ് കുപ്രസിദ്ധ ഗുണ്ട രാജേഷ്. സഹോദരിയും മകളും താമസിക്കുന്ന വീട്ടിലെത്തിയ ഇയാൾ കഴിഞ്ഞ ദിവസം പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ ശേഷം ഭീഷണിപ്പെടുത്തുകയായിരുന്നു. വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കാൻ നോക്കിയ പശ്ചാത്തലത്തിൽവീട്ടുകാർ വലിയതുറ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസ് സംഭവ സ്ഥലത്ത് എത്തുമെന്നറിഞ്ഞ റാംബോ രാജേഷ് ഉടൻതന്നെ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സംഘം, കേസെടുത്ത് പ്രതിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. വലിയതുറ എസ്.ഐ ഇൻസാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിനൊടുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ രാത്രിയോടെ പൊക്കിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.