കാക്കനാട് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിവില്‍പന നടത്തിയ കാപ്പ കേസ് പ്രതിയും പെണ്‍സുഹൃത്തും ഡാന്‍സാഫിന്‍റെ പിടിയില്‍. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കളമശേരി സ്വദേശി ഉനൈസ്, ആലപ്പുഴ ചിങ്ങോലി സ്വദേശി കല്യാണി എന്നിവരാണ് പിടിയിലായത്. സിനിമ പ്രൊമോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളാണ് കല്യാണി.
22 ഗ്രാം എംഡിഎംഎയും ത്രാസും ലഹരി ഉപയോഗിക്കാനുള്ള ഫ്യൂമിങ് പൈപ്പുകളും ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തി. രഹസ്യ വിവരത്തിന്‍റ അടിസ്ഥാനത്തിലാണ് കൊച്ചിസിറ്റി ഡാന്‍സാഫ് ടീം നാല് ഇവര്‍ താമസിച്ച ഹോട്ടലില്‍ പരിശോധന നടത്തിയത്. ഇടച്ചിറ വള്ളിയാത്ത് ഒരു ക്ഷേത്രത്തിന് സമീപമുള്ള പ്രൈം കസാഡൽ ഹോട്ടലില്‍ താമസിച്ചായിരുന്നു ഇരുവരുടെയും ലഹരിവില്‍പന. ഇവര്‍ താമസിച്ച ഫ്ലാറ്റിന്‍റെ അലമാരയില്‍ സൂക്ഷിച്ച ബാഗില്‍ മൂന്ന് സിപ്പ് ലോക്ക് കവറുകളിലായാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്.
ലഹരിവില്‍പന ലക്ഷ്യമിട്ട് ഡിജിറ്റല്‍ ത്രാസും കരുതിയിരുന്നു. ഇരുവരും പതിവായി ലഹരിയുപയോഗിച്ചിരുന്നു. മൂന്ന് ഫ്യൂമിങ് പൈപ്പുകളാണ് ഇവരുടെ മുറിയില്‍ നിന്ന് കണ്ടെത്തിയത്. കൂടുതല്‍ ആളുകള്‍ ഇവരുടെ ഫ്ലാറ്റില്‍ ലഹരിയുപയോഗിക്കാന്‍ എത്തിയിരുന്നതായും വിവരമുണ്ട്.