വൈറ്റിലയിലും പരിസരത്തും കാൽനടയായി ലോട്ടറി വിൽപ്പന നടത്തുന്ന വയോധികയില്‍ നിന്ന് ലോട്ടറിടിക്കറ്റുകളും പണവും മോഷ്ടിച്ചു. 3800 രൂപയുടെ ലോട്ടറിടിക്കറ്റുകളും 6000 രൂപയുമാണ് തട്ടിയെടുത്തത്. അരൂർ കോട്ടപ്പുറം സ്വദേശി ശാന്തമ്മയാണ് (71) കവർച്ചയ്ക്കിരയായത്.
ശനിയാഴ്ച രാത്രി 8.10ന് വൈറ്റില ഹബ്ബിന് അടുത്തായിരുന്നു സംഭവം. തമ്മനത്ത് ജോലി ചെയ്യുന്ന മകൻ ബൈക്കിലെത്തുന്നതും കാത്ത് ഹബ്ബിന് സമീപം ഇരിക്കുമ്പോഴാണ് ടിക്കറ്റ് എടുക്കാനെന്ന വ്യാജേന മോഷ്ടാവ് സമീപിച്ചത്. തുടർന്ന് ഞായറാഴ്ച നറുക്കെടുക്കുന്ന 3800 രൂപയുടെ 76 ടിക്കറ്റുകൾ എടുത്ത ഇയാൾ പൈസയെടുത്ത് തരാമെന്ന് പറഞ്ഞ് ശാന്തമ്മയെ കണിയാമ്പുഴ റോഡിലെ എ.ടി.എമ്മിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
റോഡിൽ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ ശാന്തമ്മയുടെ കൈവശമുണ്ടായിരുന്ന പേഴ്സ് ബലമായി പിടിച്ചുവാങ്ങി 6000 രൂപ കൂടി കൈക്കലാക്കി കടന്നു കളയുകയായിരുന്നു. മോഷ്ടാവിന്റെ ദൃശ്യങ്ങൾ മരട് പൊലീസിന് ലഭിച്ചിട്ടുണ്ട്.