വിവാഹ വാഗ്‌ദാനം നൽകി ഒരേ പെൺകുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 3 പേർ അറസ്റ്റിൽ. പത്തനംതിട്ടയിലെ സീതത്തോടാണ് സംഭവം. 3 കേസുകളിലായാണ് മൂന്ന് യുവാക്കളെ ചിറ്റാർ പൊലീസ് പിടികൂടിയത്. ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് പിടിയിലായത്.
പെൺകുട്ടി പ്രായപൂർത്തിയാവുന്നതിനു മുമ്പുള്ള സമയത്ത് വിവാഹം കഴിക്കുമെന്ന് വാദ്ഗാനം നൽകി ലൈെംഗിക പീഡനത്തിനിരയാക്കിയതിന് എടുത്ത ആദ്യകേസിലാണ് 19 കാരൻ മിഥുൻ പിടിയിലായത്. 2024 ഏപ്രിൽ ഒന്നിനും 2025 ജനുവരി 31 നുമിടയിലുള്ള മാസങ്ങളിൽ രാത്രി 12 മണിക്ക് ശേഷം ഫോണിൽ വിളിച്ചുവരുത്തി പെൺകുട്ടിയുടെ വീടിന് അടുത്തുള്ള മറ്റൊരു വീട്ടിലെത്തിച്ച് ഇയാൾ നിരന്തരം ലൈംഗിക പീഡനം നടത്തുകയായിരുന്നു.
2025 ജൂൺ 25 ന് പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ എത്തി പീഡന വിവരം അറിയിച്ചു. അവിടെ നിന്നാണ് കേസ് ചിറ്റാർ പൊലീസിന് കൈമാറിയത്. അപ്പോഴാണ് പ്രായപൂർത്തിയായതിനു ശേഷം വ്യത്യസ്‌ത കാലയളവുകളിൽ 2 പേർ കൂടി തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. അങ്ങനെയാണ് സജു പി ജോൺ, ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്യുന്നത്. ചിറ്റാർ പോലീസ് ഇൻസ്പെക്ടർ ബി രാജഗോപാലാണ് കേസുകൾ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിയത്.
2025 ഫെബ്രുവരി 20നും ഏപ്രിൽ 30നും ഇടയിലുള്ള പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടിയുടെ മൊഴി. 2025 ജൂൺ 21നും 22നും രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തിൽ വച്ചാണ് ദിപിൻ ബലം പ്രയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചത്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് മൂവരും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തത്. പ്രതികളെല്ലാവരും കുറ്റം സമ്മതിച്ചിട്ടുണ്ട്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.