വിവാഹ വാഗ്ദാനം നൽകി രണ്ട് യുവതികളെ പറ്റിച്ച് സ്വർണ്ണവും പണവും അടിച്ചുമാറ്റിയ യുവാവ് പിടിയില്‍. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നിരവധി വിവാഹത്തട്ടിപ്പ് കേസുകളില്‍ ഉള്‍പ്പെട്ട ടാക്സി ഡ്രൈവര്‍ ആനാട് സ്വദേശി വിമലിനെയാണ് (37) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.
പുലിപ്പാറ സ്വദേശിളായ രണ്ടു യുവതികളാണ് പരാതി നല്‍കിയത്. ഇവരില്‍ നിന്ന് ആറരലക്ഷത്തിലധികം രൂപയും 5 പവൻ സ്വർണ്ണാഭരണവുമാണ് വിമല്‍ തട്ടിയെടുത്തത്. സ്നേഹം നടിച്ച്, ആഭരണവും പണവും കൈക്കലാക്കിയ ശേഷം വിമല്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഇയാൾക്കെതിരെ മറ്റ് സ്റ്റേഷനുകളിലും വിവാഹത്തട്ടിപ്പു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് നെടുമങ്ങാട് പൊലീസ് പറയുന്നു. സ്ത്രീധനം വാങ്ങി ഒരു യുവതിയെ വിവാഹം കഴിച്ചാല്‍ പിന്നെ വിമല്‍ ആറുമാസം മുതൽ ഒരുവർഷം വരെ അവരുടെ ഒപ്പം തന്നെ താമസിക്കും.
പിന്നീട് ഇയാള്‍ അവിടെ നിന്ന് തന്ത്രപൂര്‍വം മുങ്ങും. ശേഷം അടുത്ത പെണ്ണ് കാണലിലേക്കും വിവാഹത്തിലേക്കും പോകാറാണ് പതിവ്. നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനില്‍ ഇയാള്‍ക്കെതിരെ നേരത്തേ പിടിച്ചുപറിക്കേസുകളും നിലവലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.