വർക്കലയില്‍ വീട്ടമ്മയെ ബലാത്സംഗം ചെയ്ത യുവാവിന് ജീവിതാവസാനം വരെ തടവ് വിധിച്ച് വർക്കല അതിവേഗ കോടതി. വർക്കല മേൽ കടയ്ക്കാവൂർ സൂര്യ ഭവനിൽ സുജിത് കുമാറിനാണ് (32) ജഡ്ജി സിനി എസ്.ആർ. ജീവിതാവസാനം വരെ തടവ് ശിക്ഷ വിധിച്ചത്. ബലാത്സംഗത്തിന് ജീവിതാവസാനം വരെ കഠിന തടവും ഒരു ലക്ഷം പിഴയുമാണ് ചുമത്തിയത്. 

പിഴ അടച്ചില്ലെങ്കില്‍, ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ഭീഷണിപ്പെടുത്തിയതിന് 2 വർഷം വെറും തടവും, 50000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം കൂടി വെറും തടവുമാണ് ശിക്ഷ. 

പിഴ അടച്ചാല്‍, അതിൽ നിന്ന് ഒരു ലക്ഷം രൂപ ഇരയായ വീട്ടമ്മയ്ക്ക് നൽകണമെന്നും ഉത്തരവില്‍ പറയുന്നു. അവര്‍ക്ക് കൂടുതൽ നഷ്ടപരിഹാരം  ജില്ലാ ലീഗൽ സർവീസ് അതോറിട്ടി നല്‍കണമെന്നും നിർദ്ദേശമുണ്ട്. 

2016ൽ കടയ്ക്കാവൂർ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന എൻ. സുരേഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ജി.ബി. മുകേഷാണ്.