ഇടുക്കി കുമളിയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും ഡ്രൈവറെ വലിച്ച് റോഡിലേക്കിട്ട വനംവകുപ്പ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു. താമരക്കണ്ടം സ്വദേശി ജയചന്ദ്രനെയാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം. സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് റോഡിലേക്ക് ഇട്ടത്. ജയചന്ദ്രൻ മദ്യപിച്ച ശേഷം ഇടിച്ചിടാൻ ശ്രമിച്ചെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
താമരക്കണ്ടം സ്വദേശിയായ ജയചന്ദ്രനെ ഇന്നലെ വൈകിട്ടാണ് തേക്കടി ചെക്ക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പി.എം. സക്കീര്‍ ഹുസൈന്‍ ഓട്ടോറിക്ഷയില്‍ നിന്നും വലിച്ച് റോഡിലേക്കിട്ടത്. ആമപ്പാര്‍ക്കിൽ നിന്നും തേക്കടി പ്രവേശന കവാടത്തിലേക്ക് വന്ന ഓട്ടോ ചെക്ക്‌പോസ്റ്റില്‍ നിര്‍ത്താത്തിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ഡ്രൈവറെ വലിച്ച് നിലത്തിടുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ ജയചന്ദ്രന്റെ പരാതിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.
എന്നാൽ ഓട്ടോയിൽ ഇരുന്ന് മദ്യപിച്ചവരെ ചെക്ക്‌പോസ്റ്റിൽ തടയാൻ ശ്രമിച്ചെന്നും ഇതിനിടെ ഡ്രൈവർ അബദ്ധത്തിൽ താഴെ വീണതാണെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. ഉദ്യോഗസ്ഥരെ ഇടിച്ചിടാൻ ജയചന്ദ്രൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പും പൊലീസിന് പരാതി നൽകി.