തേങ്ങ പെറുക്കാനെന്ന് പറഞ്ഞ് ആളൊഴിഞ്ഞ ഇടത്തേക്ക് പതിനൊന്ന് വയസുകാരനെ കൂട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 30 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും. തിരുവനന്തപുരം കുളത്തൂർ പൊഴിയൂർ തെക്കേ കൊല്ലംകോട് പൊയ്പ്പള്ളിവിളാകം വീട്ടിൽ അംബിദാസിനെയാണ് (60) നെയ്യാറ്റിൻകര അതിവേഗ കോടതി ശിക്ഷിച്ചത്.
2021ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൊഴിയൂർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അംബിദാസിനെ പിടികൂടിയത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 14 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകൾ ഹാജരാക്കുകയും ചെയ്തു. ജഡ്ജി കെ. പ്രസന്നയാണ് വിധി പുറപ്പെടുവിച്ചത്.
എസ്.ഐ മാരായ സാംജോസ്, ശ്രീകുമാരൻ നായർ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ വെള്ളറട സന്തോഷ് കുമാർ, വിനോദ് എന്നിവർ ഹാജരായി.