ഡൽഹിയില്‍ മൂന്നാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും ബന്ധുവുമായ നാല്‍പ്പതുകാരന്‍ അറസ്റ്റില്‍. കുടുംബത്തിന്റെ പരാതിപ്രകാരം തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഘം എന്നിവയ്ക്കൊപ്പം പോക്സോ വകുപ്പ് കൂടിച്ചേര്‍ത്താണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഏഴ് മാസം മുന്‍പ് ജോലിതേടി ഡൽഹിയിലെത്തിയ പ്രതി പെൺകുട്ടിയുടെ കുടുംബം താമസിക്കുന്ന ഫ്ലാറ്റിന്റെ താഴത്തെ നിലയിലാണ് കഴിഞ്ഞിരുന്നത്.
തുടര്‍ന്ന് ഇയാളെ ബിസിനസില്‍ പങ്കാളി ആക്കുകയും ചെയ്തു. കടുംബവുമായി വളരെ അടുത്തു നില്‍ക്കുന്നതിനാല്‍ത്തന്നെ ഏതുസമയത്തും വീട്ടില്‍ കയറിവരാനുള്ള സ്വതന്ത്യവും പ്രതിക്ക് ലഭിച്ചിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി കുട്ടി ഉറങ്ങിക്കിടക്കുമ്പോൾ, മുറിക്കുള്ളിലേക്ക് അതിക്രമിച്ചുകടന്ന പ്രതി ഒൻപത് വയസ്സുകാരിയെ സ്വന്തം മുറിയിലേക്ക് എടുത്തു കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന് ശേഷം കുറ്റകൃത്യം പുറത്തുപറയാതിരിക്കാൻ ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ഈ സംഭവത്തിനിടയിൽ കുട്ടിയുടെ ഇളയ സഹോദരി പ്രതിയുടെ മുറിയിലേക്ക് കയറിവരികയും, കണ്ട കാര്യങ്ങൾ ഉടൻ തന്നെ അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് കുടുംബം പൊലീസില്‍ പരാതി നല്‍കുന്നത്.
പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കും കൗൺസിലിങ്ങിനും വിധേയയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.