മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഏഴുമാസം ഗർഭിണിയായ പത്തൊൻപതുകാരിയെ വനത്തിനുള്ളിൽ എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഖുന്തി ജില്ലയിൽ നടന്ന ദാരുണ സംഭവത്തിൽ അർക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ ബറുഹാതു സ്വദേശിനി സിനിത സാറുകാടാണ് (19) കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺകുട്ടിയുടെ പങ്കാളിയായ സാഗർ ഒഡേയ (20) എന്ന യുവാവിനെ പൊലീസും അന്വേഷണ സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. ഞായറാഴ്ച മുർഹു പോലീസ് സ്റ്റേഷൻ അതിർത്തിയിലെ പങ്കുര ഗ്രാമത്തിന് സമീപമുള്ള വനത്തിനുള്ളിൽ നിന്നാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.
കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി കൊല്ലപ്പെട്ട സിനിതയും പ്രതിയായ സാഗർ ഒഡേയയും പ്രണയത്തിലായിരുന്നുവെന്ന് ഖുന്തി എസ്.ഡി.പി.ഒ മംഗൾ സിങ് ജാമുഡ വ്യക്തമാക്കി. ഗർഭിണിയായതോടെ തന്നെ വിവാഹം കഴിക്കണമെന്ന് സിനിത സാഗറിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, രണ്ട് മാസം മുൻപ് സാഗർ മറ്റൊരു യുവതിയെ വീട്ടിൽ എത്തിച്ച് കൂടെ താമസിപ്പിക്കാൻ തുടങ്ങി. ഇതോടെ സിനിതയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഇയാൾ പദ്ധതിയിടുകയായിരുന്നു. സെപ്റ്റംബർ നാലിന് യുവതിയെ തന്ത്രപൂർവ്വം വനത്തിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തിട്ടുണ്ട്. മുർഹു പോലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതായും, കേസിൽ കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.