തമിഴ്നാട് എടപ്പാടിയില്‍ ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ കൊന്ന് കിണറ്റില്‍ തള്ളിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. കൊങ്ങണപുരം സ്വദേശി ഗോകില എന്ന 23 കാരിയുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം കൃഷിയിടത്തിലെ കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഗോകിലയുടെ കാമുകന്‍ 26 കാരനായ അമ്മസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
അമ്മാസിയും ഗോകിലയും പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ ഗര്‍ഭിണിയായ യുവതി ഇക്കാര്യം വീട്ടില്‍ നിന്നും മറച്ചുവച്ചാണ് കഴിഞ്ഞിരുന്നത്. ഓഗസ്റ്റ് 20 ന് വയറുവേദനയെ തുടര്‍ന്ന് ഗോകിലയെ ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കൾ അറിയുന്നത്. ഈ സമയം ഏഴ് മാസം ഗർഭിണിയിരുന്നു. പിന്നാലെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും അമ്മസിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.
ഒത്തുതീര്‍പ്പിന്‍റെ ഭാഗമായി ഗോകിലയും അമ്മാസിയും വിവാഹിതരാകാൻ തീരുമാനിച്ചു. ഗോകിലയെ അമ്മാസി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഞ്ചു ദിവസങ്ങള്‍ക്കു ശേഷം ഗോകിലയെ കാണാനില്ലെന്ന് അമ്മാസി വീട്ടുകാരെ അറിയിക്കുകയിരുന്നു. പിന്നീട് കുടുംബം കൊങ്കണാപുരം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
വ്യാഴാഴ്ചയാണ് കിണറ്റില്‍ നിന്നും മൃതദേഹം ലഭിച്ചത്. പിന്നാലെ കാമുകനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.