കൊച്ചിയിൽ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസിൽ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന് മുൻ ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപ അറസ്റ്റില്‍. എളമക്കര സ്വദേശിയുടെ കൃഷിഭൂമി പുരയിടമാക്കി മാറ്റുന്നതിനായി പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ തഹസിൽദാർ ജോസഫ് ആന്റണിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇടനിലക്കാരനായി പ്രവർത്തിച്ച കടവന്ത്ര സ്വദേശിയായ മുൻ ഡെപ്യൂട്ടി കളക്ടർ പിടിയിലായത്. ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട വലിയൊരു അഴിമതി സംഘം തന്നെ ഇതിനുപിന്നിൽ പ്രവർത്തിച്ചിരുന്നതായി വിജിലൻസ് കണ്ടെത്തി. നേരത്തെയും ഇയാൾ ഇത്തരം വഴിവിട്ട ഇടപാടുകൾ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.