അപകടത്തില്‍പ്പെട്ട ഫുക്കറ്റ് – ഡല്‍ഹി വിമാനത്തിന്‍റെ പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് സ്ഥിരീകരിച്ച് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ. 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനങ്ങള്‍ തകരാറായെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ലഹരി ഉപയോഗിച്ച പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു.
ഓഗസ്റ്റ് നാലിന് തായ്‌ലന്‍ഡിലെ ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ് ലഹരിമരുന്ന് ഉപയോഗിച്ചതായാണ് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ സ്ഥിരീകരിക്കുന്നത്. പൈലറ്റിനെതിരെ കർശന നടപടിയെടുക്കാൻ ഡിജിസിഎയോട് AAIB ശുപാർശ ചെയ്തു. പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു. സുരക്ഷാ കാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.
വിമാനത്തിന് സംഭവിച്ചത് ഗുരുതര സാങ്കേതിക തകരാറാണ്. 36,000 അടി ഉയരത്തിൽ പറക്കുമ്പോൾ വിമാനത്തിലെ മൂന്ന് ഹൈഡ്രോളിക് സംവിധാനങ്ങളും ഒരേസമയം പ്രവർത്തന രഹിതമായി. ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. വിമാനം 300 അടി താഴേക്ക് പതിച്ച് നാല് ജീവനക്കാരുൾപ്പെടെ 24 പേര്‍ക്കാണ് പരുക്കേറ്റത്. സാങ്കേതിക തകരാറും പൈലറ്റിന്റെ ലഹരി ഉപയോഗവും തമ്മിലുള്ള ബന്ധം അന്വേഷണസംഘം പരിശോധിക്കുകയാണ്. കൂടുതല്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.