കുളിക്കുന്നതിനിടെ നഗ്ന ദൃശ്യം പകർത്തിയെന്ന പരാതിയില്‍ എസ്എഫ്ഐ നേതാവിനെതിരെ കേസ് . കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയില്‍ എസ്എഫ്ഐ നേതാവ് കെ.നവനീതിനെതിരെ ശ്രീകണ്ഠാപുരം പൊലീസ് കേസെടുത്തു. പ്രതിക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്ന് ചൂണ്ടിക്കാട്ടി യുവതി ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി.
ഓഗസ്റ്റ് 20നാണ് സംഭവങ്ങളുടെ തുടക്കം. വീട്ടിൽ യുവതി കുളിച്ചുകൊണ്ടിരിക്കുമ്പോൾ കുളിമുറിയുടെ വാതിലിന്‍റെ വിടവിലൂടെ മൊബൈൽ ഫ്ലാഷ് ലൈറ്റ് അടിച്ചുകൊണ്ട് നവനീത് ദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ പരാതി. യുവതി ബഹളം വെച്ചതിന് പിന്വാലെ നവനീതിനെ വീട്ടുകാര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുടെ ദൃശ്യവും നാട്ടിലെ മറ്റു സ്ത്രീകളുടെ ദൃശ്യവും ഫോണിലുണ്ടായിരുന്നുവെന്നും യുവതിയുടെ പരാതിയിലുണ്ട്.
സ്വന്തം ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം നവനീതിന്‍റെ ഫോണില്‍ നിന്നും ദൃശ്യങ്ങള്‍ ഡീലീറ്റ് ചെയ്തിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജാമ്യത്തിലിറങ്ങി. നഗ്ന ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ചു എന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ ദൃശ്യങ്ങളുണ്ടായിരുന്നില്ലെന്നതാണ് പൊലീസിന്‍റെ വാദം. തെളിവുകള്‍ ലഭിച്ചാല്‍ വകുപ്പ് മാറ്റുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, സംഭവത്തിന് പിന്നാലെ സിപിഎം നേതാക്കളെത്തി പരാതി നല്‍കാതിരിക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്ന് പരാതിക്കാരി ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഒത്തുതീര്‍പ്പിന് ശ്രമം നടക്കുകയാണെന്നും താന്‍ നല്‍കിയ മൊഴിയിലെ പല കാര്യങ്ങളും പൊലീസ് രേഖപ്പെടുത്തിയില്ലെന്നും യുവതി പറയുന്നു. യുവാവിന് മാനസിക പ്രശ്നമുണ്ടെന്ന് വരുത്തി തീര്‍ക്കാനാണ് ശ്രമം. പൊലീസ് ഇക്കാര്യം പലരോടായി പറയുന്നു. പൊലീസിന്‍റെ ഭാഗത്തു നിന്നും കൃത്യമായ സഹകരണമില്ലെന്നും ആഭ്യന്തര മന്ത്രിക്ക് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു.