വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട് പുതുക്കോട് പഞ്ചായത്തിൽ അഞ്ച് വർഷം അക്കൗണ്ടൻ്റായി ജോലി ചെയ്ത ഡിവൈഎഫ്ഐ നേതാവിന് എതിരെ കേസ്. 2021- 2026 കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ അക്കൗണ്ടന്‍റ് കം- ഐ.ടി അസിസ്റ്റന്റായാണ് ഗണപതി ജോലി ചെയ്തത്. ഇയാളുടെ ബി.കോം മാർക്ക് ലിസ്റ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആണ് കേസ്. തട്ടിപ്പ് നടത്തിയ കെ.വി.ഗണപതിക്ക് മുൻ എൽഡിഎഫ് ഭരണസമിതി വഴിവിട്ട് സഹായം ചെയ്തെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഉദയൻ ആരോപിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ മുഴുവൻ കരാർ നിയമനങ്ങളും വിജിലൻസ് അന്വേഷിക്കണമെന്ന് ഭരണസമിതി ആവശ്യപ്പെടും.
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട് പുതുക്കോട് പഞ്ചായത്തിലാണ് കെ.വി ഗണപതി അഞ്ച് വർഷം അക്കൗണ്ടന്റായി ജോലി ചെയ്തത്. ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റാണ് പുതുക്കോട് സ്വദേശിയായ ഗണപതി. വഞ്ചനാകുറ്റത്തിന് വടക്കഞ്ചേരി പൊലീസ് കേസെടുത്തതിന് പിന്നാലെ കെ.വി.ഗണപതി ഒളിവിലാണ്. പാരാതി ഉയർന്നതിന് പിന്നാലെ ഗണപതിയെ പുറത്താക്കിയെന്ന് ഡിവൈഎഫ്ഐ നേതൃത്വം വ്യക്തമാക്കി.
കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതിയുടെ ഒത്താശയോടെ ആണ് തട്ടിപ്പ് നടന്നതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഉദയൻ ആരോപിച്ചു. അഞ്ച് വർഷത്തെ കരാർ നിയമനങ്ങളിൽ ക്രമക്കേടുകൾ നടന്നുവെന്നും സിപിഎം നേതാക്കൾ ഉൾപ്പെട്ടെ ഇന്റര്‍വ്യൂ ബോർഡിന് എതിരെ അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ശുപാർശ നൽകാനാണ് യുഡിഎഫ് ഭരണസമിതിയുടെ തീരുമാനം.