തമിഴ്നാട് തിരുവള്ളൂർ മനവൂർ സ്റ്റേഷന് സമീപം അമ്മയെ മകൻ ട്രെയിന് മുന്നിൽ തള്ളിയിട്ട് കൊന്നു. മകന്‍ പാർത്ഥസാരഥിയാണ് എഴുപത്തൊന്നുകാരിയായ അമ്മ പത്മാവതിയെ കൊന്നത്. വീൽചെയറോടെ റെയിൽവേ ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. സിസിടിവി പരിശോധിച്ചപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ട്രാക്കിന് സമീപം വീൽചെയർ കിടക്കുന്നത് കണ്ട് സംശയം തോന്നിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. അവടിയിലെ കരാർ ജീവനക്കാരനായ പാർത്ഥസാരഥി, ശാരീരിക പരിമിതിയുള്ള അമ്മയെയും സഹോദരനെയും പരിചരിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസിന് മൊഴി നൽകി.