ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ അമ്മ എവിടെയെന്ന് തിരക്കി പ്രതി. ‘അമ്മച്ചി ഉണ്ടോ? അമ്മച്ചി ഞാൻ ഒന്നും ചെയ്തിട്ടില്ല, ഞാന്‍ പോകുമ്പോള്‍ ഇവിടെ ഉണ്ടായിരുന്നു’ എന്നാണ് പ്രതി തെളിവെടുപ്പിനിടെ വീട്ടിലെത്തിയപ്പോള്‍ പറഞ്ഞത്. ‘ഇത് നടക്കില്ല, ഞാൻ ഇവിടുന്ന് ഇറങ്ങി പോകുമ്പോൾ കണ്ടതാ, ഇത് എനിക്ക് വെച്ച പണിയാ... ഈ തുണി ഒന്നും ഇങ്ങനെ അല്ലായിരുന്നുക’ എന്നിങ്ങനെ വിചിത്രമായാണ് പ്രതി സംസാരിച്ചത്. ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും പറഞ്ഞുവിട്ടെന്നാണ് പ്രതിയായ മകന്റെ മൊഴി.
ഇന്നലെ രാത്രി 9:30 നാണ് എഴുകുംവയലിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. എഴുകുംവയൽ സ്വദേശി ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. വത്സമ്മയെ കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ശേഷം ആന്റണിയെ അജീഷ് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പിച്ചശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സ്ഥലത്ത് മുൻപുണ്ടായിരുന്ന വികാരിയച്ചന് അയച്ച് നൽകി.
ALSO READ: ‘ദൈവം അച്ഛനെയും അമ്മയെയും പറഞ്ഞു വിടാൻ പറഞ്ഞു, അവരെ കൊന്നു’; മകന്റെ വിചിത്രമൊഴി ...
വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴായിരുന്നു പ്രതിയുടെ വിചിത്ര മറുപടി. തങ്ങള്‍ എത്തിയപ്പോള്‍, പ്രതി വീടിന് പുറത്ത് പ്രാര്‍ഥന ചൊല്ലി ഇരിക്കുകയായിരുന്നു എന്നാണ് ആദ്യം ഓടിയെത്തിയ നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞത്. ചോദിച്ചപ്പോള്‍ താന്‍ ഇവിടെയുള്ള പിശാചുക്കളെയെല്ലാം ഒഴിപ്പിച്ചു, അവരെ സ്വര്‍ഗത്തിലേക്ക് പറഞ്ഞയച്ചു എന്നായിരുന്നു പ്രതിയുടെ വിചിത്ര മറുപടി. അതേസമയം, കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്ന ആന്റണിയുടെ അമ്മയെ പ്രതി ആക്രമിച്ചിട്ടില്ല.
മുന്‍പ് ലഹരി വിമോചന കേന്ദ്രത്തിൽ ഇയാൾ ചികിത്സ തേടിയിരുന്നു എന്നാണ് വിവരം. ആന്‍റണിയുടേയും വത്സമ്മയുടേയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. നെടുങ്കണ്ടം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.