പ്രതീകാത്മക ചിത്രം
മഹാരാഷ്ട്രയിലെ പാൽഘറിൽ 19 കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രിയാണ് സംഭവം. ഉംബാർഗാവിൽനിന്ന് മടങ്ങുകയായിരുന്ന യുവതിയും സുഹൃത്തും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പിന്നാലെ, പ്രതികൾ സുഹൃത്തിനെ ഭീഷണിപ്പെടുത്തി ഓടിച്ചുവിടുകയും യുവതിയെ മറ്റൊരു സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസില്‍ ഏഴുപേരാണ് പ്രതികൾ. ഇതില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.
ഞായറാഴ്ച രാത്രി ഉംബാർഗാവിൽനിന്നും സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങിവരികയായിരുന്നു യുവതി. ഇതിനിടയിൽ ഇവർ സഞ്ചരിച്ച വാഹനം തലാസരിക്ക് സമീപം വെച്ച് അപകടത്തിൽപെട്ട് റോഡിൽ മറിഞ്ഞു. ഈ സമയം അവിടെയെത്തിയ ചിലർ ഇവരെ ഭീഷണിപ്പെടുത്തുകയും യുവതിയുടെ സുഹൃത്തിനെ മർദ്ദിച്ച് ഓടിക്കുകയും ചെയ്യുകയായിരുന്ന്. തുടർന്ന് പ്രതികൾ കൂടുതൽ സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയും, യുവതിയെ ബലമായി സമീപത്തെ വിജനമായ ബംഗ്ലാവിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു. അതിജീവിത തന്നെയാണ് തിങ്കളാഴ്ച തലാസരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
പരാതി ലഭിച്ചയുടൻ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഭയന്നോടിയ യുവതിയുടെ സുഹൃത്തും പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും, ഒളിവിൽ കഴിയുന്ന മറ്റ് പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം തെരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.