ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ രണ്ട് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. എട്ടും പത്തും വയസ്സുള്ള കുട്ടികളെ സ്വന്തം അച്ഛൻ എസ്.ജി ഇമ്രാൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഇമ്രാനെ ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ കഴുത്തറുത്ത് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. നിലവിൽ ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇമ്രാനും മക്കളും ഹോട്ടലിൽ മുറിയെടുത്തത്. തിങ്കളാഴ്ച ചെക്ക് ഔട്ട് ചെയ്യേണ്ടിയിരുന്നെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാർ മാസ്റ്റർ കീ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. കിടക്കയിൽ കുട്ടികളുടെ മൃതദേഹങ്ങളും ശുചിമുറിയിൽ രക്തത്തില്‍ കുളിച്ച നിലയിൽ ഇമ്രാനെയും കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ കസ്റ്റഡി ലഭിക്കാത്തതിലുള്ള അമർഷവും കുടുംബവഴക്കുമാണ് ക്രൂരകൃത്യത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ സംശയിച്ചിരുന്നു. അത്തരത്തിലുള്ള ഒരമ്മയ്ക്കൊപ്പം കുട്ടികൾ വളരുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ടാണ് അവരെ കൊലപ്പെടുത്തി സ്വയം ജീവനൊടുക്കാൻ തീരുമാനിച്ചതെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. കുറ്റകൃത്യം സംബന്ധിച്ച് പ്രതി എഴുതിയ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുമായി ബന്ധപ്പെട്ടിട്ടുള്ള പൊലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്‍റെയും തുടരന്വേഷണത്തിന്‍റെയും അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.