അധ്യാപികമാര്‍ പ്രതികളായ ലഹരി ഇടപാടുകേസില്‍ മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും. നേരത്തെ ലഹരിക്കേസില്‍ പ്രതിയായിട്ടുള്ള വയനാട് പുല്‍പ്പള്ളി സ്വദേശിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാണ്. ഇയാളുടെ പുതിയ ഫോണ്‍ നമ്പര്‍ അടക്കം നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
അറസ്റ്റിലായ അധ്യാപികമാരായ കീര്‍ത്തന, കാവ്യ, നീഷ്മ, ഇരിട്ടി സ്വദേശി ജിജിന്‍ കുര്യക്കോസ് എന്നിവരുടെ ബോസിനായാണു പ്രത്യേക അന്വേഷണ സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ ആള്‍ അധ്യാപികമാരുടെ അറസ്റ്റോടെ ഒളിവില്‍പോയി. ഫോണും ഉപയോഗിക്കുന്നില്ല. ജിജിനുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. വലിയ തോതില്‍ സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്താണു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിക്കുന്നത്.
ഉടന്‍ പിടികൂടാന്‍ സാധിച്ചില്ലെങ്കില്‍ പ്രതി ചേർത്ത ശേഷം ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കും. ജിജിന്‍ ബാങ്ക് വഴി പണം അയച്ച അക്കൗണ്ടുകളുടെ പരിശോധന പുരോഗമിക്കുകയാണ്. ഈ അക്കൗണ്ടുകളുടെ യഥാർഥ ഉടമകൾ ആരാണെന്നു കണ്ടെത്താനാണു ശ്രമം. അറസ്റ്റിലായവരുടെ പങ്കാളിത്തം സംബന്ധിച്ചു ബാങ്ക് രേഖകളടക്കമുള്ള തെളിവുകൾ ക്രോഡീകരണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് എസ്.ഐ.ടി. നല്‍കുന്ന സൂചന.