Image: X, @HateDetectors
ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചുമാസം ഗര്‍ഭിണിയായ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കാഞ്ചീപുരം ജില്ലയിലെ ഉത്തിരമേരൂരിനടുത്തുള്ള പഴയശീവരത്താണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. 28കാരിയായ സോണിയയാണ് ഭര്‍ത്താവ് സോമസുന്ദരത്തിന്റെ (28)ക്രൂരതയ്ക്കിരയായത്. ഹോം ഗാര്‍ഡ് ആയി ജോലി ചെയ്യുന്ന സോമസുന്ദരവുമായി ആറുമാസം മുന്‍പാണ് സോണിയയുടെ വിവാഹം നടന്നത്.
വിവാഹത്തിനു പിന്നാലെ തന്നെ ഇരുവര്‍ക്കുമിടെയില്‍ തര്‍ക്കം പതിവായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ തർക്കത്തിനിടയിലാണ് സോമസുന്ദരം കുഞ്ഞിന്റെ പിതൃത്വത്തെക്കുറിച്ച് സംശയം പ്രകടിപ്പിച്ചതും പിന്നാലെ കാര്യങ്ങള്‍ കൊലപാതകത്തിലേക്ക് എത്തിയതും. സംഭവമറിഞ്ഞെത്തിയ പൊലീസ് സോമസുന്ദരത്തെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് കുഞ്ഞുങ്ങളുണ്ടാവില്ലെന്നും അത്തരം ചില ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇയാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ താനീ വിവരം ഭാര്യയില്‍ നിന്നും മറച്ചുവച്ചിരിക്കുകയായിരുന്നുവെന്നും സോമസുന്ദരം പറയുന്നു.
ഇക്കാരണത്താലാണ് തനിക്ക് കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം ഉണ്ടാവാന്‍ കാരണമെന്നും ചൊവ്വാഴ്ച തര്‍ക്കമുണ്ടായത് ഇതേ വിഷയത്തിലാണെന്നും ഇയാള്‍ പറയുന്നു. വാക്കുതര്‍ക്കത്തിനിടെയില്‍ ഇയാള്‍ സോണിയയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് വീട് പുറത്തുനിന്ന് പൂട്ടി ഇയാൾ രക്ഷപ്പെട്ടു.
മകളെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ സോണിയയുടെ മാതാപിതാക്കളാണ് വീട്ടിലെത്തി പരിശോധന നടത്തിയത്.തുടര്‍ന്ന് മകളുടെ മൃതദേഹം കണ്ടെത്തിയതോടെ ശാലവാക്കം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ നടത്തിയ അന്വേഷത്തില്‍ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.