അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ കേസിലെ പ്രതി ഡോ.റാമിന്റെ അറസ്റ്റിലുണ്ടായ വീഴ്ച ഡിവൈഎസ്പി ചെയ്ത ഗുരുതര തെറ്റെന്നും, നടപടിയുണ്ടാകുമെന്നും ഹൈക്കോടതി. ഉത്തരവാദികൾക്കെതിരെ നടപടി എടുത്തില്ലെങ്കിൽ കോടതി ഇടപെടും. പൊലീസിന് ഒരു പ്രതിയെയും രക്ഷിക്കാനാവില്ലെന്നും, വെറുതെ അനാവശ്യ ശ്രമങ്ങൾ നടത്തരുതെന്നും കോടതി ഓർമിപ്പിച്ചു
കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ അറസ്റ്റ് ചെയ്ത ഒന്‍പതു പേരുടെ കാര്യത്തിലും 'അറസ്റ്റിനുള്ള കാരണം' വ്യക്തമായി അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഈ കേസിൽ വിട്ടുപോയി എന്ന് പറഞ്ഞാൽ മനപൂർവമായി ചെയ്യുന്നതാണ് എന്നല്ലേ മനസ്സിലാക്കേണ്ടത് എന്നായിരുന്നു ഡിവൈഎസ്പി സുധീർ കല്ലനോട് ജസ്റ്റിസ് എ.ബദറുദീന്റെ ചോദ്യം. ഡോ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ സുപ്രീം കോടതി അനുശാസിക്കുന്ന തരത്തിലുള്ള 'അറസ്റ്റിനുള്ള കാരണം' നൽകിയിട്ടില്ലെന്ന് പ്രാഥമികമായി വ്യക്തമാണ്.
താങ്കൾക്ക് ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ? ആഭ്യന്തര വകുപ്പ് ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെ നല്ല കാര്യങ്ങൾ ചെയ്യുന്ന സമയത്ത് അതിന്റെ ശോഭ കെടുത്താനുള്ള ഉദ്ദേശത്തിലാണോ ഇങ്ങനെ ചെയ്തത്? അതോ മേലുദ്യോഗസ്ഥർ ആരെങ്കിലും പറഞ്ഞിട്ടാണോ? കോടതിയും നീതിയും ഇവിടെ അന്യംനിന്നു പോയിട്ടില്ല. പൊലീസ് നിയമപരമല്ലാത്ത നടപടികളിലൂടെ പ്രതികളെ രക്ഷപെടുത്താൻ നോക്കിയാൽ സാധാരണക്കാരുടെ കാര്യങ്ങൾ നോക്കാൻ ഇവിടെ കോടതിയുണ്ടെന്നും ഹൈക്കോടതി ആഞ്ഞടിച്ചു.
ഡിവൈഎസ്പി ചെയ്തത് ഗുരുതരമായ തെറ്റാണെന്നും, നടപടി എടുക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കടുത്ത നടപടി സ്വീകരിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെങ്കിൽ കോടതി ഇടപെടുമെന്ന് സർക്കാരിനും ജസ്റ്റിസ് ബദറുദീൻ മുന്നറിയിപ്പ് നൽകി. കേസിൽ എന്ത് മേൽനോട്ടമാണ് നടത്തിയതെന്ന് ക്രൈം ബ്രാഞ്ച് എസ്.പിയെയും കോടതി വിമർശിച്ചു. ഇതൊന്നും കൊണ്ട് പൊലിസിന് ഒരു പ്രതിയെയും രക്ഷപെടുത്താൻ പറ്റത്തില്ല. പ്രതികൾ രക്ഷപെടണോ എന്ന് നിയമപ്രകാരം തീരുമാനിക്കുന്നത് കോടതികളാണ്. വെറുതെ ഈ അനാവശ്യ ശ്രമങ്ങൾ നടത്താതിരിക്കുക.
അതിനുള്ള വിമർശനവും അച്ചടക്ക നടപടികളും ഒഴിവാക്കാമെന്നും കോടതി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥനെതിരെ എന്ത് നടപടികൾ ആരംഭിച്ചെന്ന് എ.ഡി.ജി.പി ക്രൈം രണ്ടാഴ്ചക്കകം അറിയിക്കണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചു