മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഭാര്യയെ അടിച്ചുകൊന്ന് ഇരുമ്പ് പെട്ടിയിൽ ഒളിപ്പിച്ച് ഭർത്താവ്. രാജസ്ഥാനിലെ ജുൻജുനുവിൽ ആണ് നാടിനെ നടുക്കിയ സംഭവം. ജൂലൈ 18നാണ് കെലപാതകം നടന്നതെങ്കിലും നാല് ദിവസത്തിന് ശേഷം ഇരുമ്പ് പെട്ടിയില്‍ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
34കാരിയായ സലോചനയാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ഭര്‍ത്താവ് കൃഷ്ണ കുമാർ ജാട്ട് പൊലീസ് കസ്റ്റഡിയിലാണ്.
മദ്യത്തിന് പണമെടുക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മില്‍ ശനിയാഴ്ച തർക്കമുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവ് മദ്യപിക്കാനായി പണം ചോദിച്ചപ്പോള്‍ സുലോചന നല്‍കിയില്ലെന്നും പിന്നീട് പ്രതി ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഈ മര്‍ദ്ദനമാണ് മരണത്തിലേക്ക് നയിച്ചത്. സുലോചന മരിച്ചെന്ന് ബോധ്യപ്പെട്ടപ്പോള്‍ പ്രതി മൃതദേഹത്തിന്‍റെ കൈകൾ കെട്ടിയിട്ട് വീടിനുള്ളിലെ ഇരുമ്പ് പെട്ടിയിൽ വെച്ച് പൂട്ടുകയായിരുന്നു.
ശവശരീരത്തില്‍ നിന്ന് ദുര്‍ഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ പ്രതി തന്‍റെ പരിചയക്കാരനോട് പറയുകയും ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. മൃതദേഹം ഇപ്പോള്‍ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. ദമ്പതികള്‍ക്ക് 16 വയസുള്ള ഒരു മകനുണ്ട്. സംഭവം നടക്കുമ്പോൾ കുട്ടി വീട്ടിലില്ലായിരുന്നു. തിരിച്ചെത്തിയപ്പോൾ അമ്മ എവിടെയോ പോയിരിക്കുകയാണെന്ന് പറഞ്ഞ് പ്രതി മകനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. 2009ൽ ആയിരുന്നു ഇരുവരുടെയും വിവാഹം.