കർണാടകയിലെ ദേവനഹള്ളിയില്‍ അമ്പലത്തില്‍ തൊഴാന്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 14കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. നവീൻ, വെങ്കിടരമണ, രേണുക എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
ജൂലൈ17നാണ് കേസിനാസ്പതമായ സംഭവം. ദേവനഹള്ളിയിലെ ഒരു ക്ഷേത്രത്തിൽ തൊഴാന്‍ പോകാമെന്ന് പറഞ്ഞ് രേണുക 14കാരിയെ വീട്ടില്‍ നിന്ന് കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ കേസിലെ മറ്റ് പ്രതികള്‍ക്ക് കുട്ടിയെ കൈമാറി. ഇരുവരും ചേർന്ന് പെൺകുട്ടിയെ ഒരു ഓട്ടോയിൽ കയറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും വഴിയിൽവെച്ച് പ്രതികള്‍ നിർബന്ധിപ്പിച്ച് മദ്യം കുടിപ്പിച്ചെന്നും പൊലീസ് പറയുന്നു.
പെണ്‍കുട്ടി വീട്ടിലേക്ക് പോകണമെന്ന് വാശിപിടിച്ചപ്പോള്‍ മദ്യപിച്ചിരിക്കുന്നതിനാല്‍ വീട്ടിലേക്ക് പോയാല്‍ പിടിക്കപ്പെടുമെന്ന് പറഞ്ഞ് കുട്ടിയെയും കൊണ്ട് നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിലേക്ക് പോയി. അവിടെവെച്ചാണ് കുട്ടി അതിക്രൂരമായ പീഡനത്തിനിരയായത്.
പിറ്റേന്ന് രാവിലെ കുട്ടിയെ വീടിനടുത്ത് ഇറക്കിവിട്ടു. പീഡനത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് നടന്നതെല്ലാം പറഞ്ഞു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നല്‍കുകയുമായിരുന്നു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൂന്ന് പ്രതികൾക്കെതിരെയും കൂട്ടബലാത്സംഗത്തിന് കേസെടുത്തു.