കണ്ണൂര്‍ തളിപ്പറമ്പിൽ ബസ് ഷെൽട്ടറിൽ നിന്ന് പണടമങ്ങിയ ബാഗുമായി മുങ്ങിയ മോഷ്ടാവിനെ പൊലീസ് പിടികൂടി. ചപ്പാരപ്പടവ് ഏര്യം സ്വദേശി മുരിങ്ങോത്ത് സന്തോഷാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.
ജൂലൈ 17 നാണ് തളിപ്പറമ്പ് ദേശീയപാതയ്ക്ക് അരികിലെ ബസ് ഷെല്‍ട്ടറില്‍ നിന്ന് പണമടങ്ങിയ ബാഗ് മോഷണം പോയത്. പന്നിയൂരിലെ കർഷകനായ കസ്തൂരിപറമ്പിൽ ജലീലിന്‍റേതായിരുന്നു ബാഗ്. പുലര്‍ച്ചെ മൂന്നരയ്ക്ക് കോട്ടയത്തേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു ജലീലും കുടുംബവും. തന്ത്രപൂര്‍വം പ്രതി ബാഗ് കൈക്കലാക്കി മുങ്ങുകയായിരുന്നു.
ബാഗിലുണ്ടായിരുന്നത് 10000 രൂപയും വസ്ത്രങ്ങളും മൊബൈലുമാണെന്നാണ് ജലീലിന്‍റെ മൊഴി. സിസി ടിവി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചപ്പാരപ്പടവ് സ്വദേശി മുരിങ്ങോത്ത് സന്തോഷ് പിടിയിലായത്. തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിലെ സിസി ടിവിയില്‍ നിന്ന് പൊലീസിന് മുഖം വ്യക്തമായി ലഭിച്ചു. രൂപ മുഴുവന്‍ ചിലവാക്കിയെന്നാണ് പ്രതിയുടെ മൊഴി. ബാഗ് കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. സന്തോഷ് നേരത്തെ അടിപിടിക്കേസുകളില്‍ പ്രതിയാണെന്നു തളിപ്പറമ്പ് പൊലീസ് പറയുന്നു.