ബംഗ്ലാദേശിലെ ഏറ്റവും വലിയ ശ്രീരാമ പ്രതിമ സ്ഥാപിക്കുന്നതെന്ന് പ്രഖ്യാപിച്ച ഹരിദാസ് ചന്ദ്ര തരണി ദാസ് എന്നയാൾ കുറച്ച് നാൾ മുൻപേ വാർത്തകളിൽ നിറഞ്ഞിരുന്നു. ക്ഷേത്രനിര്‍മാണത്തിനായി പണപ്പിരിവ് നടത്തിയ ഹരിദാസ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അകത്തായെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ട്വിസ്റ്റ്. ബംഗ്ലാദേശ് സിഐഡി സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഗായ്ബാന്ധയിലെ ഒരു ക്ഷേത്രത്തിൽ എൺപത്തിയൊന്ന് അടി ഉയരമുള്ള ശ്രീരാമ പ്രതിമ നിർമ്മിക്കാനുള്ള പദ്ധതിയായിരുന്നു ഹരിദാസ് ചന്ദ്ര തരണി ദാസ് മുന്നോട്ടുവച്ചിരുന്നത്. പിന്നീട്, തീവ്രവാദ ഗ്രൂപ്പുകളുടെ ഭീഷണിയെ തുടർന്ന് ഈ പ്രതിമയുടെ നിർമ്മാണം നേരത്തെ താൽക്കാലികമായി നിർത്തിവെച്ചതും പൊതുജന ശ്രദ്ധ ആകർഷിച്ചിരുന്നു. എന്നാൽ, കൃത്യമായ വരുമാന മാർഗ്ഗമില്ലാതിരുന്ന ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ ഏകദേശം ഒൻപത് കോടി മുപ്പത്തഞ്ച് ലക്ഷത്തിന്റെ സംശയാസ്പദമായ ഇടപാടുകൾ നടന്നതോടെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം പോലീസ് നടപടിയെടുത്തു.
അതേസമയം, പണം മുഴുവൻ ഭക്തർ നൽകിയ സംഭാവനയാണെന്നാണ് ഹരിദാസ് കോടതിയിൽ വാദിക്കുന്നത്. കൂടാതെ, നടപടി മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന നിലപാടിൽ ബംഗ്ലാദേശിലെ ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ അറസ്റ്റിനെ അപലപിച്ചിരുന്നു. എന്നാൽ, ഹരിദാസിന്റെ വിദേശ യാത്രകളെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും പോലീസ് വിപുലമായ അന്വേഷണം നടത്തിവരികയാണ്.