കോഴിക്കോട് നഗരത്തിൽ അമ്പത്തിയൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി അഞ്ചുലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ ആറംഗ സംഘം പിടിയിൽ. ബസ് സ്റ്റാൻഡിൽ വെച്ച് സൗഹൃദം സ്ഥാപിച്ച്, ജോലി വാഗ്ദാനം നൽകി യുവതിയെ ഓട്ടോയിൽ കയറ്റിയ ശേഷം മർദിച്ച് സ്വർണം കവർന്ന കേസിലാണ് നാല് സ്ത്രീകളടക്കം ആറുപേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓട്ടോ ഡ്രൈവർമാരായ അനിൽകുമാർ, സുബിരാജ് എന്നിവർക്ക് പുറമെ റഹ്മത്ത്, സുഹറ, ആയിഷ, എൻ.പി. സൗദ എന്നിവരാണ് പിടിയിലായവർ. ചൊവ്വാഴ്ച വൈകിട്ട് പുതിയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് സ്റ്റാൻഡിൽ നിന്ന സ്ത്രീയെ പരിചയപ്പെട്ട സംഘം, പെരിങ്ങളത്ത് ജോലി ശരിയാക്കിത്തരാമെന്ന് വിശ്വസിപ്പിച്ച് ഇവരെ ഓട്ടോയിൽ കയറ്റുകയായിരുന്നു. ഇവരെ പിന്തുടർന്ന് മറ്റൊരു ഓട്ടോയിൽ സംഘത്തിലെ ബാക്കിയുള്ളവരും യാത്ര തുടർന്നു.

ചേവായൂരിലെ വിജനമായ സ്ഥലത്തെത്തിയപ്പോൾ ഓട്ടോ നിർത്തി പ്രതികൾ സ്ത്രീയെ ക്രൂരമായി മർദിച്ചു. പിന്നാലെ എത്തിയ സംഘവും ആക്രമണത്തിൽ പങ്കുചേർന്നു. മർദനമേറ്റ് അവശയായ സ്ത്രീയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർന്ന ശേഷം ഇവരെ വഴിയിൽ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

പ്രതികൾക്ക് നേരത്തെ പരിചയമുള്ളയാളാണ് ഇരയായതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മോഷണം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Kozhikode robbery and kidnapping of a 51-year-old woman involving the theft of gold ornaments has led to the arrest of a six-member gang by the Kasaba police. The gang befriended the victim at the bus stand, lured her with a job offer, and then robbed her of gold jewelry after assaulting her in an auto.