തിരുവനന്തപുരത്തും കണ്ണൂരിലും ചികില്‍സാപ്പിഴവ്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായി എത്തിയ രോഗി ചികിത്സ വൈകിയതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിച്ചതായി പരാതി. ആശുപത്രി ജീവനക്കാർ വരിനിൽക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ചികിത്സ വൈകിയതാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ ആശുപത്രിയിൽ ബന്ധുക്കളും പൊതുപ്രവർത്തകരും പ്രതിഷേധിക്കുകയും ഉപരോധിക്കുകയും ചെയ്തു. ആശുപത്രി സൂപ്രണ്ടിനോട് ആരോഗ്യമന്ത്രി കെ.മുരളീധരന്‍ റിപ്പോര്‍ട്ട് തേടി.

ബോധപൂർവം ചികിത്സ വൈകിപ്പിച്ചിട്ടില്ലെന്നും രോഗിക്ക് ബുദ്ധിമുട്ടുള്ള വിവരം ബന്ധുക്കൾ അറിയിച്ചിരുന്നില്ലെന്നുമാണ് ആശുപത്രി ജീവനക്കാരുടെ പ്രാഥമിക പ്രതികരണം. മുൻപ് സമാനമായ സംഭവങ്ങളിൽ ജീവനക്കാർക്കെതിരെയും ഡോക്ടർക്കെതിരെയും ഇവിടെ നടപടിയെടുക്കേണ്ടി വന്നിട്ടുണ്ട്.

അതേസമയം, കണ്ണൂര്‍ സ്വകാര്യ ആശുപത്രിയില്‍ ഒരു വയസുകാരന് അനസ്തേഷ്യ നല്‍കിയതില്‍ ചികിത്സാ പിഴവെന്ന് പരാതി. മുഖത്തെ മുറിവിന് സ്റ്റിച്ച് ഇടാന്‍  അനസ്തീസ്യ നല്‍കിയതോടെ ഹൃദയാഘാതം ഉണ്ടായി കുട്ടി ഗുരുതരാവസ്ഥയിലാണ്. കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തു. 

ENGLISH SUMMARY:

In Thiruvananthapuram, a patient who arrived at Neyyattinkara General Hospital with chest pain allegedly collapsed and died after treatment was delayed. The patient's relatives claim hospital staff asked him to stand in the queue, causing a critical delay in receiving medical attention, which they allege led to his death.