മഹാരാഷ്ട്രയിലെ വ്യവസായിയുടെ മകൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ ശേഷമുള്ള പ്രതിശ്രുതവധു സിയ ഗോയലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. കേതന്‍റെ മൃതശരീരം കൊക്കയിൽനിന്ന് കണ്ടെത്തിയതിനു പിന്നാലെയായിരുന്നു സിയയുടെ വൈകാരികമായ പോസ്റ്റ്.
കൊല്ലപ്പെട്ട കേതന്‍, പ്രതിശ്രുത വധു സിയ, സിയയുടെ കാമുകന്‍ ചേതന്‍
ഒരു പ്രണയഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇരുവരും നൃത്തം ചെയ്യുന്ന ദൃശ്യങ്ങളും കേതന്‍ സിയക്കായി പൂക്കള്‍ നല്‍കുന്ന ദൃശ്യങ്ങളുമെല്ലാം പങ്കുവച്ചായിരുന്നു സിയയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ‘എന്റെ ജന്മദിനത്തിൽ എന്നെ തനിച്ചാക്കി നീ പോയി. ഇത്രയധികം നിന്നെ ഞാന്‍ സ്നേഹിച്ചിട്ടും എന്തിനാണ് നീ എന്നെ വിട്ടുപോയത്?’ എന്നാണ് സിയ സ്റ്റോറിയില്‍ കുറിച്ചത്. ആത്മാവിന് നിത്യശാന്തി നേരുന്നു എന്നും സിയ എഴുതിയിരുന്നു. ‘നീ ഇവിടെത്തന്നെയുണ്ടെന്ന് എന്റെ ഹൃദയത്തിനറിയാം. തിരിച്ചുവരൂ’ എന്ന ഹിന്ദി വരിയും സ്റ്റോറിയിൽ ഉണ്ടായിരുന്നു.
കേതന്‍റെ മരണത്തില്‍ തുടക്കത്തില്‍ സിയയെ ആരും സംശയിച്ചിരുന്നില്ല. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ കേതൻ കാൽ തെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നായിരുന്നു സിയയുടെ മൊഴി. എന്നാല്‍ പരിചയസമ്പന്നനായ ഒരു ട്രെക്കറായ കേതൻ പെട്ടെന്ന് കാൽ തെറ്റി വീഴാൻ സാധ്യതയില്ലെന്ന ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയാണ് വഴിത്തിരിവായത്. കേതന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് നാലാം ദിവസം സിയ കേതന്റെ വീട്ടിലെത്തിയിരുന്നു. അന്ന് കേതന്റെ സഹോദരി ചോദിച്ച ചോദ്യങ്ങൾക്ക് സിയ നൽകിയ അസ്വാഭാവികമായ മറുപടികളാണ് സംശയം വര്‍ധിപ്പിച്ചത്.
സിയയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷികളുടെ മൊഴികളും പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും മൊബൈൽ ലൊക്കേഷനും പരിശോധിച്ചതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേതൻ വീഴുന്ന സമയത്ത് സിയയുടെ സുഹൃത്തായ ചേതൻ ചൗധരിയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും ചേർന്ന് കേതനെ കൊക്കയിലേക്ക് തള്ളിയിട്ടതാണെന്ന് സമ്മതിക്കുകയായിരുന്നു. ബന്ധത്തിന് തടസ്സമാകുമെന്ന് കണ്ടതോടെയാണ് കേതനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിച്ചത്. ജൂൺ 18 ന് ലോഹഗഡ് കോട്ട സന്ദർശിക്കുന്നതിനിടെയായിരുന്നു കേതനെ കൊലപ്പെടുത്തുന്നത്.