TAGS

മാട്രിമോണിയൽ സൈറ്റുകളും സോഷ്യൽ മീഡിയയും വഴി പരിചയപ്പെടുന്ന യുവാക്കൾക്ക് ജീവിത പങ്കാളിയാകാമെന്നും, ബിസിനസ് പാർട്ണർ ആക്കാമെന്നും ഓഫറുകൾ നൽകി കോടികൾ തട്ടിയ യുവതി പിടിയില്‍. ആലുവ എടത്തല സ്വദേശിനി ഷംല ഷമീർ (29) ആണ് പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായത്. 

2024 സെപ്റ്റംബർ 3 മുതൽ നവംബർ 20 വരെയുള്ള വിവിധ ദിവസങ്ങളിലായാണ്  ഇവർ തട്ടിപ്പ് നടത്തിയത്. ബാങ്ക് അക്കൗണ്ട്, ഗൂഗിൾ പേ എന്നിവ വഴിയായിരുന്നു യുവതി പണം കൈക്കലാക്കിയിരുന്നത്. എന്നാല്‍ വാഗ്ദാനം ചെയ്തപോലെ ബിസിനസ് പാര്‍ട്നര്‍ ആക്കുകയോ വാങ്ങിയ പണം തിരികെ നല്‍കുകയോ ചെയ്തില്ല. തട്ടിപ്പിനിരയായ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഓടക്കാടിയിലെ വീട്ടിൽ നിന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ വയനാട്, കോഴിക്കോട്, മലപ്പുറം, കോതമംഗലം ആലുവ അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ സമൂഹമാധ്യമങ്ങൾ വഴി പരിചയപ്പെട്ട യുവാക്കളിൽ നിന്നും സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവാക്കളില്‍ നിന്നും ആദ്യം ചെറിയൊരു തുക ആവശ്യപ്പെടും. പിന്നീട് വിവാഹം കഴിക്കാമെന്നും ബിസിനസില്‍ പാര്‍ട്നറാക്കാമെന്നുമുള്ള വാഗ്ദാനങ്ങള്‍ നല്‍കുകയും ഇതിന്റെ പേരില്‍ കൂടുതല്‍ പണം ആവശ്യപ്പെടുകയും ചെയ്യുന്നതാണ് തട്ടിപ്പിന്റെ രീതി.

ഒരു പ്രമുഖ മാളിലേക്ക് കാരിബാഗുകൾ എത്തിക്കുന്നതിന്റെ ഓർഡർ നൽകാമെന്ന് പറഞ്ഞ് കോതമംഗലം സ്വദേശിയിൽ നിന്ന് 20 ലക്ഷത്തോളം രൂപയും ആലുവ സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപയും തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. തട്ടിപ്പിലൂടെ കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഇവർ ഉപയോഗിച്ചിരുന്നത്. ഇവര്‍ വിവാഹിതയാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ENGLISH SUMMARY:

Matrimonial and Social Media Scams: Woman Arrested for Multi-Crore Fraud Kerala Police Nab Woman in Online Relationship and Business Fraud Case The Rise of Digital Scams: A Kerala Woman's Million-Dollar Deception From Online Friendship to Financial Ruin: A Matrimonial Scam Uncovered Beware of Online Promises: How a Kerala Woman Scammed Young Men