കൊച്ചിയില്‍ പെണ്‍കുട്ടികളെ ക്രൂരമായി മര്‍ദിച്ച കേസിലെ മുഖ്യപ്രതി അക്ബര്‍ സെക്സ് റാക്കറ്റിന്‍റെ മുഖ്യകണ്ണി. ഹോട്ടലിന്‍റെ മറവില്‍ സെക്സ് റാക്കറ്റാണ് ഇയാളുടെ ഇടപാടെന്ന് പൊലീസ് പറഞ്ഞു. ഹൈലാന്‍ഡ് സ്യൂട്ട്സ് ഹോട്ടലില്‍ പൊലീസ് ഇന്നലെ റെയ്ഡ് നടത്തി. അക്ബറിനെതിരെ മുന്‍പ് പോക്സോ കേസുമുണ്ട്. അക്ബര്‍ അടക്കം 7 പ്രതികള്‍ക്കായി അന്വേഷണം ഉൗര്‍ജിതമാക്കി.
കൊച്ചി കലൂരിൽ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികൾക്ക് നേരെയാണ് അതിക്രമം നടന്നത്. കേസില്‍ മൂന്നുപേർ പിടിയിലായിട്ടുണ്ട്. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ആൽവിൻ, അരുൺ, സാബിത് എന്നിവരാണ് അറസ്റ്റിലായത്.
Also Read: കമന്‍റടിച്ചത് ചോദ്യം ചെയ്തു; കലൂരില്‍ പെണ്‍കുട്ടിയുടെ നെഞ്ചില്‍ ചവിട്ടി; ക്രൂര മര്‍ദനം
ഇന്നലെ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന പെൺകുട്ടികൾ ചായ കുടിക്കാനായി കലൂർ പുതിയ റോഡിലെ കടയിലെത്തിയതായിരുന്നു. അവിടെയുണ്ടായിരുന്ന ആക്രമി സംഘത്തിലെ യുവതികളുമായുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. തുടർന്ന് മുഖ്യപ്രതി അക്ബർ പെൺകുട്ടികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പിടിയിലായ മൂന്നുപേരും കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ ക്ലീനിങ് ജീവനക്കാരായി ജോലി ചെയ്യുന്നവരാണ്. അതിക്രമം കണ്ടുനിന്നിട്ടും ഇടപെടാത്തതിന് കേസിലെ മറ്റ് പ്രതികൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ ഉടൻ പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും മർദ്ദനത്തിനുമുൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയത്.