കണ്ണൂർ പിലാത്തറയിൽ ദുരൂഹ സാഹചര്യത്തിൽ കാർ തകർത്ത നിലയിൽ കണ്ടെത്തി. കാറിനുളളില്‍ രക്ത കറയും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തില്‍ ഉണ്ടായിരുന്ന വസ്ത്രങ്ങള്‍ പുറത്തേക്ക് വലിച്ചുവാരിയിട്ട നിലയിലാണുളളത്. പ്രഭാത സവാരിക്ക് എത്തിയവരാണ് കാര്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരിയാരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മോഷണം ആണെന്നാണ് പൊലീസിന്‍റെ സംശയം. കാറിന്റെ ഉടമ സ്വർണ്ണ വില്പനക്കാരൻ അശോക് യശ്വന്ത എന്നും പൊലീസ് അറിയിച്ചു.
പിലാത്തറ കോ-ഓപ്പറേറ്റീവ് കോളജ് റോഡിന് സമീപം ആളൊഴിഞ്ഞ പറമ്പിലാണ് കാര്‍ കണ്ടെത്തിയത്. കാറിന്‍റെ മുന്‍ഭാഗവും സീറ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളും തകർക്കപ്പെട്ട നിലയിലാണ്. ചുറ്റും സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങള്‍ അലക്ഷ്യമായി വലിച്ചുവാരിയിട്ട നിലയിലാണ്. തലശ്ശേരി രജിസ്ട്രേഷനിലുള്ളതാണ് വാഹനം. പക്ഷേ ഉടമകള്‍ മലയാളികളല്ല, മറിച്ച് തലശ്ശേരിയിൽ താമസിക്കുന്ന ആളുകളാണ് എന്നാണ് വിവരം. ഇവര്‍ നിലവില്‍ പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. പൊലീസ് വിശദമായി മൊഴിയെടുത്താൽ മാത്രമേ എന്താണ് സംഭവിച്ചതെന്നുള്ള കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ.