ബീഫ് വലിയ പ്രശ്നമാണ്. ഉത്തരേന്ത്യയിലും മറ്റും ഗോസംരക്ഷകര്‍ ലോറി തടയുന്നതും ആളുകളെ ആക്രമിക്കുന്നതുമായ വാര്‍ത്തകള്‍ ദിനംപ്രതി നാം കേള്‍ക്കുന്നു. പല സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചത് തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ ആട്ടിറച്ചിക്ക് വന്‍ പ്രചാരമുണ്ട്. പക്ഷെ വില കോഴിയേക്കാളും പന്നിയേക്കാളും കൂടുതലാണെന്നതാണ് പ്രശ്നം. എന്നാല്‍ ആട്ടിറച്ചിക്ക് പകരം ബീഫ് വിളമ്പി ഭക്ഷണം കഴിക്കാനെത്തിയവരെ പറ്റിച്ച മലയാളികള്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. 

ബൊമ്മനഹള്ളി കായലോരം റസ്റ്റോറന്‍റിലാണ് സംഭവം. 18 മാസമായി തുറന്ന് പ്രവര്‍ത്തിക്കുന്ന റസ്റ്റോന്‍റില്‍ അടുത്തിടെ ആട്ടിറച്ചി ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ തങ്ങള്‍ക്ക് കിട്ടിയത് ആട്ടിറച്ചിയല്ലെന്ന് സംശയിച്ചു. തുടര്‍ന്ന് ഇവര്‍ റസ്റ്റോറന്‍റ് അധികൃതരോട് തങ്ങള്‍ക്ക് നല്‍കിയത് ആട്ടിറച്ചിയല്ലേ എന്ന് ചോദ്യമുന്നയിച്ചു. പക്ഷെ മറുപടിയില്‍ സംതൃപ്തി തോന്നാതിരുന്ന ഇവര്‍ അവലഹള്ളി പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് റസ്റ്റോറന്‍റിലെത്തിയ പൊലീസ് പരിശോധനയില്‍ ബീഫ് കണ്ടെത്തുകയും വിളമ്പിയത് ആട്ടിറച്ചിയല്ലെന്ന് കണ്ടെത്തുകയുമായിരുന്നു. 

കടയില്‍ നിന്നും ജിജോ, ഷിമ്പു എന്നീ യുവാക്കളെ അറസ്റ്റ് ചെയ്തതായും അഭിലാഷ് എന്ന മറ്റൊരു മലയാളി ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. സ്ഥാപനത്തില്‍ നിന്ന് കണ്ടെടുത്ത മാംസം ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി. 

ENGLISH SUMMARY:

In a startling incident in Bengaluru, Malayalis were arrested for allegedly serving beef as mutton at a restaurant. This incident highlights a growing concern around food adulteration and deceptive practices in the culinary world.