മോഡലിങ്ങിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ ഒന്നാം പ്രതി സിന്ധുവിന്റെ വെല്ലുവിളിയടങ്ങിയ ശബ്‌ദരേഖ പുറത്ത്. ഗുണ്ടകളെയും, പൊലീസിനെയും തനിക്ക് പരിചയമുണ്ടെന്നാണ് ഏജന്റിന് അയച്ച ശബ്ദസന്ദേശത്തിലുള്ളത്. നാട്ടിൽ ആണെങ്കിലും ദുബായിൽ ആണെങ്കിലും നല്ല ബന്ധങ്ങളുണ്ട്. പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും പരാതികൾക്ക് പിന്നാലെ അയച്ച ശബ്ദ സന്ദേശത്തിലുണ്ട്.
താൻ വിളിച്ചാൽ നിരവധി താരങ്ങൾ ഷോകൾക്ക് വേണ്ടി ദുബായിൽ എത്തുമെന്നും സിന്ധു അവകാശപ്പെടുന്നു. നേരത്തെ തന്നെ സിന്ധുവിന്റെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ച് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊച്ചിയിലെ ഗുണ്ട ഔറംഗസേബിന് സിന്ധുവിന്റെ അക്കൗണ്ടിൽ നിന്നും പണം കൈമാറിയതിന്റെ രേഖകളും ലഭിച്ചിട്ടുണ്ട്. മുംബൈയിൽ നിന്നും അറസ്റ്റിലായ സിന്ധു നിലവിൽ റിമാൻഡിലാണ്.
സുരക്ഷയെക്കുറിച്ച് ഏജന്റ് ഉന്നയിച്ച സംശയങ്ങൾക്ക് മറുപടിയായാണ് സന്ദേശം അയച്ചിരിക്കുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. പ്രതിക്ക് ഗുണ്ടാസംഘങ്ങളുമായുള്ള അടുത്ത ബന്ധം പൊലീസ് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ ഒരു പ്രമുഖ ഗുണ്ടാനേതാവിന് ഒന്നാം പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ലഭിച്ചതിന്റെ രേഖകളും അന്വേഷണ സംഘത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്ത് യുവതികളെ ദുബായിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും തുടർന്ന് അവരെ സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുകയുമായിരുന്നു ഇവരുടെ പ്രധാന രീതി.
നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഒന്നാം പ്രതിയെയും മറ്റ് മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇതിനായി കോടതിയിൽ ഉടൻ തന്നെ അപേക്ഷ നൽകുമെന്നാണ് അറിയുന്നത്. പ്രതികളുടെ ഗുണ്ടാ ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കും.