ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തിന് പിന്നാലെ നടന്ന കൊലപാതകത്തിൽ പ്രതികൾ പിടിയിൽ. കാസർകോട് ബദിയടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിന് പിന്നാലെ പ്രതികൾ കർണാടകയിലേക്ക് കടന്നിരുന്നു.
കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് മരിച്ച സുരേഷും പ്രതികളും തമ്മിൽ വാക്കുതർക്കം ഉണ്ടായത്. ഞായറാഴ്ച രാത്രി 9.25ഓടെ മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്തായിരുന്നു ക്രൂരമായ കൊലപാതകം. കിരണ് സുരേഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അഖിലേഷ് ഒപ്പമുണ്ടായിരുന്നു.
സംഭവത്തിന് പിന്നാലെ കർണാടകത്തിലേക്ക് കടന്ന ഇരുവരെയും 24 മണിക്കൂറിനുള്ളിൽ ബദിയടുക്ക പൊലീസ് പിടികൂടി. കാസർകോട് എ.എസ്.പി അച്യുത് അശോകിന്‍റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കർണാടകയിലെ പുത്തൂരിൽ നിന്നാണ് പ്രതികൾ പിടിയിലായത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു.