ഇടുക്കി നെടുങ്കണ്ടം ഇരട്ട കൊലപാതകത്തിൽ സഹോദരനെ ശ്വാസംമുട്ടിച്ചും അമ്മയെ മൂക്കിനിടിച്ചും കൊന്നെന്ന് പ്രതി സജിയുടെ മൊഴി. പിടിക്കപ്പെടാതിരിക്കാൻ രണ്ട് ദിവസം മൃതദേഹങ്ങൾ വീട്ടിലെ ചായ്‌പ്പിൽ ഒളിപ്പിച്ചു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി അന്വേഷണസംഘം.
കൊലപാതക കുറ്റം സമ്മതിച്ചശേഷം വീട്ടിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെയാണ് പ്രതി ക്രൂരകൃത്യം നടത്തിയത് എങ്ങനെയെന്ന് വിവരിച്ചത്. വാക്ക് തർക്കത്തിനൊടുവിൽ മദ്യപിച്ചെത്തിയ സഹോദരൻ റെജിയുടെ മുഖത്തും കയ്യിലുമിടിച്ചു. ബോധം പോയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തി. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. മരിച്ചെന്ന് ഉറപ്പുവരുത്തി. മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി.
പ്രതി തനിച്ചാണ് കുറ്റകൃത്യം ചെയ്തത്. വിവാഹം കഴിക്കാൻ തടസം നിന്നതും, സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ. ഇത് ശരിയാണെന്ന് ഉറപ്പിക്കാൻ സജിയെ കൂടുതൽ ചോദ്യം ചെയ്യും. വേണ്ടിവന്നാൽ വീട്ടിലെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തും. ഇതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. 2018 ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ തിരോധാനത്തിലും അന്വേഷണം തുടരാനാണ് തീരുമാനം.